ഉണ്ണൂലീ ചരിതം പതിനാറാം ദിവസം

അങ്ങനെയാണ് ഉണ്ണൂലിയെ കൊല്ലാം എന്ന് തീരുമാനമായത്! 
പാമ്പേരിയൻ പാറയുടെ മുകളിൽ നിന്ന് തള്ളിയിടാം.

ആത്മാർത്ഥ മിത്രങ്ങളായ സുഗുണനും പരമേശ്വരനും വേണ്ട നിർദ്ദേശങ്ങൾ കൊടുത്തിട്ട്, പുല്ലോട്ടപ്പൻ ചാരുകസേരയിലേയ്ക്ക് ചാഞ്ഞു. ഒരു വെറ്റിലയെടുത്ത്, അറ്റം നുള്ളി, അതിൽ ഒരു ലക്ഷ്യബോധമില്ലാതെ ചുണ്ണാമ്പു തേച്ചുകൊണ്ടിരുന്നു.

                                                  ********************

പാമ്പേരിയൻ പാറയുടെ മുകളിൽ പൊട്ടിപ്പൊളിഞ്ഞ, ആളനക്കമില്ലാത്ത ഒരു സുബ്രഹ്മണ്യ ക്ഷേത്രമുണ്ട്.

ശാന്തിയും, കഴകവും ഒന്നുമില്ലെങ്കിലും, മിക്കവാറും തിങ്കളാഴ്ച വൈകുന്നേരങ്ങളിൽ  - മുപ്പട്ടു തിങ്കളാഴ്ചകളിൽ മുടങ്ങാതെ- പുല്ലോട്ടപ്പൻ അവിടെ ദർശനം നടത്തും. താഴെ ശോകനാശിനിപ്പുഴയിൽ കുളിച്ചു തോർത്തി, കുന്നുകയറി, തനിക്കും കുടുംബത്തിനും ആരോഗ്യവും സർവൈശ്വര്യങ്ങളും ഉണ്ടാവണേ, കൃഷിക്ക് നല്ല മഴ കിട്ടണേ എന്നൊക്കെ പ്രാർത്ഥിക്കും. 

അങ്ങനെ ഒരു വൈകുന്നേരം ആണ് പാറയുടെ അങ്ങേ ചെരുവിൽ ആരോ ഇരിയ്ക്കുന്നുണ്ടെന്നു  തോന്നിയത്.  "ഇവിടെ ആര്  വരാൻ" എന്ന് വിചാരിച്ച് കുന്നിറങ്ങാൻ തുടങ്ങിയപ്പോൾ ആ ഭാഗത്തു നിന്ന് ഒരു പാട്ടു കേൾക്കുന്നു. കൗതുകത്തോടെ, ധൃതിയിൽ അവിടെ എത്തിയപ്പോൾ ഒരു സ്ത്രീരൂപം! പ്രതീക്ഷിക്കാതെ ഒരാളെ കണ്ട ഞെട്ടലിൽ ആ രൂപം തിരിഞ്ഞു നോക്കി.

"പാട്ടു നന്നായിട്ടുണ്ട്"
അപ്സരസ്സിനെപ്പോലെ തിളങ്ങുന്ന ആ സ്ത്രീസൗന്ദര്യം വാരി നുകരുന്നതിനിടയിൽ  പുല്ലോട്ടപ്പന്റെ വായിൽ നിന്ന് വീണത് ഇതാണ്. ലജ്‌ജാവതിയായി തല താഴ്ത്തുന്നത് പ്രതീക്‌ഷിച്ചു നിന്ന പുല്ലോട്ടപ്പനു കിട്ടിയ മറുപടി പക്ഷെ അതായിരുന്നില്ല. 

"പാട്ട് ഇഷ്ടാണോ?" കുട്ടിത്തവും, പ്രസരിപ്പും നിറഞ്ഞ ശബ്ദം!

"പിന്നല്ലാതെ.. അല്ലെങ്കിൽ പാട്ടുകാരിയെ അന്വേഷിച്ചു വരില്ലല്ലോ."

അത് കേട്ട് ആ സുന്ദരവദനം സ്ത്രീസഹജമായ നാണത്താൽ കുനിഞ്ഞു എന്ന് പുല്ലോട്ടപ്പൻ സമാധാനിച്ചു കാണണം. 

എന്നിട്ടു ചോദിച്ചതിങ്ങനെ - 

"ആരും വരാത്ത ഈ സ്ഥലത്ത് എന്തിനാ കുട്ടി ഒറ്റയ്ക്ക് വന്നിരിയ്ക്കണ്?"

തീരെ അപ്രസക്തമായ ചോദ്യം എന്ന ഭാവം മുഖത്ത് പ്രകടിപ്പിച്ചുകൊണ്ട് തന്നെയുള്ള മറുപടി വന്നു ..

"അങ്ങോട്ടൊന്നു നോക്കൂ.. കരകാണാത്ത വയൽസമുദ്രത്തിന്റെ അങ്ങേ അറ്റത്ത് സൂര്യഭഗവാൻ മുങ്ങി മരിയ്ക്കുന്നു!! നല്ല ഭംഗി ഇല്ല്യേ?" എന്നിട്ട്‌ ഒരൊറ്റ ചിരി..

പെൺകുട്ടികൾ ഇങ്ങനെ ചിരിയ്ക്കുന്നതു പുല്ലോട്ടപ്പൻ ആദ്യമായി കാണുകയായിരുന്നു.

പക്ഷെ, പറഞ്ഞത് ശരിയായിരുന്നു. അവിടെ സ്ഥിരം വരുമെങ്കിലും ആദ്യമായിട്ടാണ് അസ്തമയം പുല്ലോടൻ ശ്രദ്ധിക്കുന്നത്..

കരകാണാത്ത തൻ്റെ വയൽപ്പരപ്പുകളും അവിടെ നിന്നും പുല്ലോടൻ കണ്ടിട്ടില്ലായിരുന്നു. അതിന്, കൂട്ടിയിട്ടിരിയ്ക്കുന്ന പാട്ടനെല്ലിനേക്കാൾ ഭംഗിയുണ്ടെന്നു പോലും തോന്നിപ്പോയി.

മനസ്സ് തണുക്കുന്നു!

"കുട്ടിടെ പേരെന്താ?"

അതിനിടയിൽ ആ കുട്ടി പ്രകൃതിയുടെ മായാവലയത്തിലേക്കു തന്നെ തിരിച്ചുപോയിരുന്നു.

പുല്ലോടനും അവിടെ ഇരുന്നു പോയി - പ്രകൃതിയുടേതോ ആ അപ്സരസ്സിന്റേതോ എന്നറിയാത്ത ആ അഭൗമസൗന്ദര്യത്തിൽ സ്വയം മറന്നു കൊണ്ട്..

"ഇരുട്ടാവ്ണു, പോട്ടെ ട്ടോ"

അപ്പോഴാണ് പുല്ലോടന് സ്ഥലകാല ബോധം വന്നത്. ആ കുട്ടി പകുതി കുന്നിറങ്ങിക്കഴിഞ്ഞിരിയ്ക്കുന്നു.

"പിന്നെ, പേര് ചോദിച്ചില്ലേ.. ഉണ്ണൂലി.."

ഒരു അപ്പൂപ്പൻ താടി പോലെ പാറി, പുല്ലോടനും താഴേക്കിറങ്ങി.



പിന്നീടുള്ള വൈകുന്നേരങ്ങളിൽ, പാമ്പേരിയൻ പാറയുടെ ചെരുവിൽ രണ്ടു രൂപങ്ങൾ സ്ഥിരമായി കാണപ്പെട്ടു.
അങ്ങനെ ഒരു ദിവസം, തന്റെ തോളിൽ തല ചായ്ച്ച്, അസ്തമയത്തിന്റെ ചുവപ്പ് തന്നിലേക്കാവാഹിച്ചു തുടുത്ത ഉണ്ണൂലിയോട് പുല്ലോട്ടപ്പൻ ചോദിച്ചു.
"ഉണ്ണൂലിക്കറിയോ ഈ സ്ഥലത്തിന് എങ്ങനെയാണ് പാമ്പേരിയൻ പാറ എന്ന് പേര് വന്നത് ന്ന്?

"ഇല്ല ഏട്ടാ, പറഞ്ഞു തരൂ.." ഉണ്ണൂലിയുടെ കണ്ണുകൾ കൂടുതൽ വിടർന്നു.

"പണ്ട്, വളരെ പണ്ട്.. ഈ വഴി ഒരു ഭീകരസർപ്പം വന്നൂ ത്രെ..
ഭീമാകാരനായ, ഉഗ്രവിഷവാനായ ആ സർപ്പത്തിന്റെ വിഷവും ശരീരത്തിന്റെ ചൂടും കൊണ്ട് അത് ഇഴഞ്ഞുപോയ ഭാഗത്തെ പാറ മുഴുവൻ വെന്തുപോയി. ദാ, അവിടെ നോക്കൂ.. ആ സർപ്പം ഇഴഞ്ഞു വെന്ത ചാല് കാണണില്യേ.."

ഉണ്ണൂലി അതിശയിച്ചു പോയി - ഇത് വരെ അത് ശ്രദ്ധിച്ചിട്ടേ ഇല്ല. "എന്നിട്ട്?" അവൾ കുറച്ചു കൂടി ചേർന്നിരുന്നു.

"എന്നിട്ട്.. ആ സർപ്പം താഴേക്കിറങ്ങിയാൽ നമ്മുടെ ഗ്രാമം മുഴുവൻ അതിൻ്റെ വിഷജ്വാലയിൽ കരിഞ്ഞുപോവും എന്നു മനസ്സിലാക്കിയ സുബ്രഹ്മണ്യസ്വാമി തൻ്റെ വേലുകൊണ്ടു ആ സർപ്പത്തിന്റെ തലയിൽ ആഞ്ഞുകുത്തി. തലയും പാറയും പിളർന്ന് വേൽ താഴ്ന്നുപോയി. വേൽ പതിച്ച ആ കുഴിയും, അന്ന് ഒഴുകിയ രക്തത്തിന്റെ കറയും ഒക്കെ അവിടെ കാണാം. പാമ്പ് ഏറിയ പാറ എന്നു പറഞ്ഞു പറഞ്ഞ് അത് പാമ്പേരിയൻ പാറ ആയതാണ്. താഴെ ശോകനാശിനിപ്പുഴയിലെ വെള്ളം ഇപ്പഴും കലങ്ങിയിരിക്കണത് അന്ന് ആ സർപ്പത്തിന്റെ രക്തം കലർന്നിട്ടാണത്രെ"
ഉണ്ണൂലി ശ്രദ്ധിച്ചു നോക്കി. ശരിയാണ്. പാറയിലെ ചാലും, കുഴിയും, രക്തവും ഒക്കെ അവിടെ തന്നെയുണ്ട്. പാമ്പിനെയും വേൽമുരുകനെയുമെല്ലാം അവൾ തെളിഞ്ഞു കണ്ടു.
"ഏട്ടാ, നിയ്ക്ക് പേടിയാവണൂ" അവൾ പുല്ലോടനോട് ഒട്ടിയിരുന്നു.
"എന്തിനാ ഉണ്ണൂലി പേടിയ്ക്കണ്? ഞാൻ കൂടെ ഇല്ല്യേ.."
"ണ്ടോ? ണ്ടാവോ? എന്നും എപ്പഴും ണ്ടാവോ?"
"ണ്ടാവും.. എന്നും.. എപ്പഴും.. കൂടെത്തന്നെ.. എൻ്റെ ഉണ്ണി പേടിയ്‌ക്കേണ്ട"
ഉണ്ണൂലി പുല്ലോടനെ ഒരു സർപ്പം വരിയുന്നതു പോലെ പുണർന്ന് ആശ്ലേഷിച്ചു. ഉമ്മകൾ കൊണ്ടു മൂടി.
രാത്രിയുടെ ഏതോ യാമത്തിൽ, കൂരിരുട്ടിൽ കൈകൾ കോർത്ത് അവർ പാറയിറങ്ങി.
അന്നേക്ക് പത്താംനാൾ ആയിരുന്നു കല്യാണം..



കല്യാണദിവസം രാത്രി ഉണ്ണൂലി പുല്ലോടനെ പുണർന്നു കൊണ്ടേയിരുന്നു.
"ഏട്ടാ, എന്നാലും എനിയ്ക്കു സ്വന്തമായി കിട്ടീലോ.. ജീവിതകാലം മുഴുവൻ സ്നേഹിയ്ക്കാൻ"
ആശ്ലേഷങ്ങളുടെയും ചുംബനവർഷത്തിന്റെയും ആലസ്യത്തിൽ പുല്ലോട്ടപ്പൻ മതിമറന്നു കിടന്നു.

അന്നുമുതൽ ഉണ്ണൂലി വാ തോരാതെ കൂടുതൽ സംസാരിക്കാൻ തുടങ്ങി - സ്നേഹത്തെക്കുറിച്ച്, സ്നേഹത്തെക്കുറിച്ചു മാത്രം! 
രാത്രികാലങ്ങളിലെ സ്‌നേഹപ്രകടനങ്ങളും കൂടിവന്നതേ ഉള്ളൂ.

ഒരു ദിവസം എല്ലാവരുടെയും മുന്നിൽ വെച്ച് കെട്ടിപ്പിടിച്ചപ്പോൾ ആണ്, അന്ന് രാത്രി ചോദിയ്ക്കാൻ തന്നെ പുല്ലോടൻ തീരുമാനിച്ചത്.
"എന്തൊക്ക്യാ ഉണ്ണീ ഈ കാട്ടണത്?"
"എന്താ ഏട്ടാ?" ഉണ്ണൂലിയ്ക്ക് ഒന്നും മനസ്സിലായില്ല.
"അല്ല, ഇന്ന് രാവിലെ എന്തായിരുന്നു, എല്ലാരുടെയും മുമ്പിൽ വെച്ചിട്ട്..."
"ഓ അതോ.. അതിനെന്താ ഏട്ടാ.. സ്നേഹം കാണിക്കാൻ ള്ളതല്ലേ.. എൻ്റെ ഏട്ടനോടല്ലേ ഞാൻ കാണിച്ചത്"
"സ്നേഹം മാത്രം അല്ല, കുറച്ച് പക്വതയും, കാര്യവിവരവും കൂടി ആവാം. കുറെ ആയി ഞാൻ ശ്രദ്ധിക്ക്ണു. ഉണ്ണിയ്ക്ക് വേറെ ഒന്നിലും ഒരു ശ്രദ്ധയും ഇല്ല്യ"
"വേറെ ഒന്നും വേണ്ട ഏട്ടാ. ജീവിതത്തിൽ സ്നേഹം മാത്രം മതി."

അരിശം തലയിലേക്ക് തരിച്ചുകയറിയെങ്കിലും, പുല്ലോടൻ ഇത്രയേ പറഞ്ഞുള്ളൂ. 
"സ്നേഹം പുഴുങ്ങി തിന്നാൽ വയർ നിറയില്ല ഉണ്ണൂലീ.. എന്റെയും നിന്റെയും മാത്രം അല്ല, നമ്മുടെ വീട്ടുകാരുടെ, പാട്ടക്കാരുടെ, പണിക്കാരുടെ, അവരുടെ കുടുംബങ്ങളുടെ.. എല്ലാരടെ കാര്യങ്ങളും നമ്മൾ നോക്കണം"

"അങ്ങനെ അല്ല ഏട്ടാ, സ്നേഹം മാത്രം മതി എന്നു പറഞ്ഞതിന്റെ അർഥം വേറെ ഒന്നും വേണ്ട എന്നല്ല. സ്നേഹം ണ്ടെങ്കിൽ എല്ലാം ണ്ടാവും. അതില്ലെങ്കിൽ എല്ലാം ണ്ടായിട്ടും ഒരു കാര്യവും ഉണ്ടാവില്ല."

തന്നോട് തർക്കിക്കാൻ ആരെയും - പ്രത്യേകിച്ച് പെണ്ണുങ്ങളെ - ഒരിയ്ക്കലും പുല്ലോടൻ സമ്മതിച്ചിട്ടില്ല.
എങ്കിലും അവസാനവാക്കായി ഇത്രയും പറഞ്ഞുനിർത്താം എന്നു തീരുമാനിച്ചു.
"ഉണ്ണീ, മതി, നിർത്തിക്കോളൂ. ഒരു കാര്യം പറയാം. ജീവിതത്തിൽ ഓരോരുത്തർക്കും ഓരോ ധർമ്മം ണ്ട്, കടമ ണ്ട്, ഉത്തരവാദിത്തം ണ്ട്. അതിനൊക്കെ അതിന്റേതായ ശാസ്ത്രവും ണ്ട്. ഇതൊന്നും ഞാൻ കണ്ടുപിടിച്ചതല്ല. തലമുറകളായി  ഇങ്ങനെയാണ് നമ്മളൊക്കെ ജീവിക്കണത്, ജീവിക്കേണ്ടതും."

പക്ഷെ ഉണ്ണൂലി നിർത്തിയില്ല.
"ഏട്ടാ, സ്നേഹത്തിന്റെ ശാസ്ത്രത്തിന് ഈ പറഞ്ഞ ശാസ്ത്രങ്ങളെക്കാളൊക്കെ ശക്തി ണ്ട്, പവിത്രതയും. സ്നേഹം ദൈവം ആണ് എന്നൊക്കെ പറയാറില്ലേ.. അത് വെറുതെ അല്ല.."
പുല്ലോടൻറെ ഉയർന്ന ശബ്ദത്തിൽ അതു മുങ്ങിപ്പോയി.
"സ്നേഹത്തിന്റെ ഒരു ശാസ്ത്രം!! വാത്സ്യായനന്റെ ശാസ്ത്രം ആവും. താൻ അത് ആവശ്യത്തിൽ കൂടുതൽ പഠിച്ചതിന്റെ കുഴപ്പം ആണ് ഈ കാണണതൊക്കെ"

ആ പറഞ്ഞത് ഉണ്ണൂലിയുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ കുത്തിക്കയറി. അവൾ ഒന്നും പറഞ്ഞില്ല. അപ്പോൾ മാത്രമല്ല, പിറ്റേന്നും.


അന്നു മുതൽ ഉണ്ണൂലി ആവശ്യത്തിനു മാത്രം സംസാരിച്ചു. സ്നേഹത്തെക്കുറിച്ച് സംസാരിച്ചതേയില്ല. കിടപ്പ് താഴെ പായ വിരിച്ച് അതിലാക്കി.
അന്നുമുതൽ പുല്ലോടന് ഉണ്ണൂലിയുടെ മുഖത്തു നോക്കാൻ ധൈര്യം വന്നില്ല. കണ്ണുകൾ കൂട്ടിമുട്ടിയാൽ ആ കണ്ണുകളിൽ നിന്ന് കുറ്റപ്പെടുത്തലുകളുടെ കൂരമ്പുകൾ പാഞ്ഞുവരുന്നതായി തോന്നി. താൻ എന്തെങ്കിലും പറഞ്ഞു പോയാൽ വരുന്ന മറുപടിക്ക് തന്നെ ഭസ്മമാക്കാൻ ശക്തിയുണ്ടെന്ന് തോന്നിത്തുടങ്ങി.
പിടിച്ചുനിൽക്കാൻ കണ്ടെത്തിയ ഒരേയൊരു മാർഗം അങ്ങോട്ടു കുറ്റപ്പെടുത്തുക എന്നതായിരുന്നു.
"ഉണ്ണൂലീ, എന്താ ഇത്? ഈ ത്രിസന്ധ്യ നേരത്ത് ഉമ്മറപ്പടിയിൽ ഇരിക്ക്യേ?"
"ഒരാൾ പുറത്തു പോയി വരുമ്പോൾ കാലു കഴുകാൻ ഒരു കിണ്ടി വെള്ളം വെച്ചൂടെ?"
"ആ വിളക്ക് കരിന്തിരി കത്ത്ണു, കുറച്ച് എണ്ണ ഒഴിച്ചൂടെ?"
"ഇവടെ ഇങ്ങനെ അന്തം വിട്ടു ഇരിക്കാതെ ആ പാടത്തു പോയി എന്തെങ്കിലും കാര്യങ്ങൾ നോക്കിക്കൂടെ? കഷ്ടം!"
ഉണ്ണൂലി ഇതൊന്നും ഗൗനിച്ചതേ ഇല്ലെങ്കിലും പുല്ലോടന് ഉണ്ണൂലിയുടെ നോട്ടത്തെയും, തൻ്റെ കുറ്റബോധത്തെയും ഒരു പരിധി വരെ തടുത്തുനിർത്താൻ പറ്റി എന്ന് പറയാം.


ഉണ്ണൂലി വീണ്ടും പാമ്പേരിയൻ പാറ കയറിത്തുടങ്ങി - വൈകുന്നേരങ്ങളിലും, പലപ്പോളും പകൽ സമയങ്ങളിലും. 
രാത്രികാലങ്ങളിൽ ഇരുട്ടിനെ, പാമ്പിനെപ്പോലും പേടിയില്ലാതെ കുന്നിറങ്ങി.

അങ്ങനെ ജീവിതം അസഹ്യമായിത്തുടങ്ങിയപ്പോൾ ആണ് പുല്ലോട്ടപ്പൻ സുഗുണനെയും പരമേശ്വരനെയും വരുത്തിയത്.

"സുഗൂ, പരമാ, കാര്യങ്ങൾ ഒക്കെ നിങ്ങൾക്ക് അറിയാല്ലോ. 
ജീവിതത്തിൽ ഒരു പെണ്ണ് ണ്ടാവരുത് എന്ന് വിചാരിച്ച്, ഒരു കർമയോഗിയായി ജീവിതം കഴിക്കാൻ തീരുമാനിച്ച ആൾ ആയിരുന്നു ഞാൻ. പിന്നെ കല്യാണം ആയി, സ്നേഹം ആയി. ഇപ്പൊ വന്നുവന്ന്, ഞാൻ കാര്യങ്ങൾ കൊണ്ടു നടക്കുന്നതു പോലും എൻ്റെ കുറ്റം ആണ് എന്ന മട്ടിൽ ആണ് ഓരോരുത്തരുടെ ഭാവം.
 എന്റെ വീട്ടിൽ എനിയ്ക്കു തന്നെ ജീവിയ്ക്കാൻ പറ്റില്യ എന്ന് വെച്ചാൽ അതിലും വലിയ ഗതികേടുണ്ടോ!! പെണ്ണും വേണ്ട, പെടക്കോഴിയും വേണ്ട. ജീവിതത്തിൽ കാമദേവൻ കളിച്ചു നടന്നാൽ മാത്രം പോരല്ലോ."

"ഉം.. അപ്പൊ? പുല്ലോടൻ പറയൂ. എന്താ ഉദ്ദേശിക്കണ്?"

"അതായത്.. ഉണ്ണൂലിടെ കൂടെ ഇനി ജീവിക്കണം ന്ന് തോന്നണില്യ.. കൊന്നു കളയാം. വേറെ വഴി കാണാനില്ല്യ"

"ങേ !!"
സുഗുണനും പരമേശ്വരനും അതിഗംഭീരമായി ഞെട്ടി.

"പേടിക്കണ്ട, അങ്ങനെ അല്ല.. ഒന്ന് കൊന്നു നോക്കാം"

"ങേ!?" ഇയാൾക്ക് ഭ്രാന്തായോ എന്നാണ് രണ്ടുപേരും ചിന്തിച്ചത്.

"പറയണത് മുഴുവൻ കേൾക്കൂ. ഉണ്ണൂലി കാരണം ജീവിക്കാൻ വയ്യ. എന്നാൽ സ്നേഹം ണ്ടോ ന്നു ചോദിച്ചാൽ... ണ്ടാവാം. പക്ഷെ, അതു മാത്രം പോരല്ലോ, കാര്യങ്ങൾ നടക്കണ്ടേ.
ആദ്യം വിചാരിച്ചു, ബന്ധം ഒഴിയാം ന്ന്. പക്ഷെ അത് കഴിഞ്ഞാൽ ആവും ചെലപ്പോ ഉള്ളിലുള്ള സ്നേഹം പുറത്തു വരുക. അപ്പൊ പോയി വിളിക്കാൻ അഭിമാനം സമ്മതിക്കില്ല. ഇനി വിളിച്ചാൽ വരാൻ ഉണ്ണൂലിടെ അഭിമാനവും സമ്മതിക്കില്ലായിരിക്കും.
ഇനി.. പോയി വിളിയ്ക്കാൻ തോന്നിയില്ലെങ്കിൽ തന്നെ, ഉണ്ണൂലി അവളുടെ വീട്ടിൽ ഇവിടത്തേക്കാൾ സന്തോഷം ആയി ഇരുന്നാൽ അത് എനിയ്ക്ക് വലിയ ക്ഷീണം ആവും. വേറെ ആരെയെങ്കിലും കല്യാണം കഴിച്ചു സുഖായി ജീവിച്ചാൽ പിന്നെ, ജീവിച്ചിരുന്നിട്ട് കാര്യമില്ല.
പിന്നെ വിചാരിച്ചു, കൊന്നുകളയാം എന്ന്. അപ്പൊ പ്രശ്നം എന്താണെന്നു വെച്ചാൽ, ഞാൻ ഒറ്റക്കാവുമ്പോൾ സ്നേഹം പുറത്തു വരാനുള്ള സാധ്യത വളരെ കൂടുതൽ ആണ്."
സുഗുവും പരമുവും മനസ്സിൽ പറഞ്ഞു. "അതെ അതെ. അല്ലെങ്കിലും മരിച്ചവരോട് എല്ലാവര്ക്കും ഒരു പാടു സ്നേഹം ആണല്ലോ"
പുല്ലോടൻ തുടന്നു.
"അപ്പൊ ആ സ്നേഹവും, ഏകാന്തതയും, കൊന്നു എന്ന കുറ്റബോധവും ഒക്കെ കൊണ്ട് എനിക്ക് ചിത്തഭ്രമം വരും, തീർച്ച. അതാണ് പറഞ്ഞത് കൊന്നു നോക്കാം ന്ന്. ശരിക്കു കൊല്ലണ്ട. കൊന്നതു പോലെ കാര്യങ്ങൾ നടത്താം. ഒരു തരത്തിൽ മനസ്സിനെ തെറ്റിദ്ധരിപ്പിക്കൽ! 

ഇയാൾക്ക് ഭ്രാന്തു തന്നെ. പക്ഷെ ആത്മമിത്രം അല്ലെ, എന്ത് ചെയ്യാം!

"ഇതാണ് നമ്മടെ പദ്ധതി. ഉണ്ണൂലി ഇപ്പൊ മിക്കവാറും പാമ്പേരിയൻ പാറടെ മോളിൽ തന്നെ ആണ്.
നാളെ വൈകുന്നേരം നമ്മൾ ഇവിടന്ന് ഇറങ്ങും. നിങ്ങൾ രണ്ടാളും പാറയുടെ മുകളിലേയ്ക്ക്..
അവിടെ പോയിട്ട് ഉണ്ണൂലിയെ തള്ളി താഴെ ഇടും. സങ്കല്പം ആണ് ട്ടോ. ശരിക്കും കൊല്ലണ്ട. ഞാൻ നേരെ ഹരിദ്വാറിൽ പോണു. ഒരു തീർത്ഥയാത്ര ഗുണം ചെയ്യും. അവിടെ കുറച്ചു ദിവസം ഭജനമിരിക്കണം. ഉണ്ണൂലിടെ ആത്മശാന്തിക്കു വേണ്ടിയും പ്രാർത്ഥിക്കാം. മനസ്സിനെ പാകപ്പെടുത്തണം. എന്നിട്ട് പതിനാറിന്റെ അന്ന് തിരിച്ചെത്തി ശേഷക്രിയകൾ ചെയ്യാം. അപ്പൊ ഈ സ്നേഹം, വിധേയത്വം ഒക്കെ മനസ്സിൽ നിന്ന് പൂർണമായി മാഞ്ഞു പോവും. പിന്നെ ധൈര്യമായി ബന്ധം ഒഴിയാമല്ലോ. മനസ്സിൽ മരിച്ചുകഴിഞ്ഞ ആൾ പിന്നെ എങ്ങനെ ജീവിച്ചാലും നമുക്കെന്താ!"


                                   *************************************************

മാനസാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്ന കുന്നിനു മുകളിൽ നിന്നാണ് പുല്ലോടൻ ഗംഗയെ വിശദമായി നിരീക്ഷിച്ചത്. പുണ്യയായ, പരിപാവനയായ ഗംഗാനദി! ശോകനാശിനിയെപ്പോലെ കലങ്ങിയൊഴുകുന്ന വെള്ളം! ക്ഷേത്രത്തിൽ നിന്ന് കുറച്ചു മാറി, ഒഴിഞ്ഞ ഒരു പാറയുടെ മുകളിൽ കിടന്ന പുല്ലോടനെ ഉറക്കിയത് ശോകനാശിനിയെയും പാമ്പേരിയൻ പാറയെയും തഴുകിയെത്തിയ കാറ്റായിരുന്നു.

"സ്വാമീ" എന്ന വിളി കേട്ടാണ് പുല്ലോട്ടപ്പൻ കണ്ണു തുറന്നത്. മുന്നിൽ ജടാവൽക്കലധാരിയായ ഒരു സന്യാസി!
സമയം ഇരുട്ടിയെന്നും ഇവിടെ ഒറ്റക്കു കിടക്കേണ്ട എന്നുമാണ് അദ്ദേഹം പറഞ്ഞത് എന്ന് പുല്ലോടൻ ഊഹിച്ചു. സന്യാസിയോടൊപ്പം തിരിഞ്ഞു നടക്കുമ്പോൾ ആ പാറയുടെ ചെരുവിൽ ഒരു സ്ത്രീരൂപം പാടുന്നു!
"എന്റെ ഉണ്ണീ" പുല്ലോടൻ മനസ്സിൽ വിളിച്ചുപോയി.

ഹരിദ്വാറിലെ ക്ഷേതങ്ങളിലും ഗംഗാമാതാവിലും പൂർണ്ണശ്രദ്ധ അർപ്പിക്കാൻ പുല്ലോടൻ തീരുമാനിച്ചു. പൂർവാശ്രമത്തിലേക്ക് ഒരു മടങ്ങിപ്പോക്ക് ഉണ്ടായിക്കൂടാ..
എങ്ങും കാവി വസ്ത്രധാരികൾ! ആശ്രമങ്ങൾ! ക്ഷേത്രങ്ങൾ! ഭജനകൾ! 
ഗംഗയിൽ മുങ്ങി പാപങ്ങൾ കഴുകിക്കളയുന്ന ജനലക്ഷങ്ങൾ!
പുല്ലോടനും ദിവസം രണ്ടുനേരം ഗംഗാസ്നാനം പതിവാക്കി - പാപചിന്തകൾക്കുള്ള പരിഹാരമെങ്കിലും ആവട്ടെ.

എല്ലാവരും സ്വയം മറന്ന് ഭഗവാനെ, ദേവിയെ, ഗംഗാമാതാവിനെ വിളിക്കുന്നു. ഭ്രാന്തമായ ഭക്തിയുടെ ആലസ്യത്തിൽ, ആടുന്നു, പാടുന്നു, സ്വയം സമർപ്പിക്കുന്നു! 

പുല്ലോടന്റെ മനസ്സിലും പൂർണമായി ഹരിദ്വാറും ഗംഗാനദിയും, ഭഗവത് ചൈതന്യവും നിറഞ്ഞു. അതു മാത്രം.
പുല്ലോടൻ തന്നെ മറന്നു.
ക്ഷേതങ്ങൾക്കു ചുറ്റും കിടന്നുരുണ്ടു, അൽപാഹാരിയായി ആശ്രമപ്രാന്തങ്ങളിൽ അന്തിയുറങ്ങി. ഉള്ളിലും പുറത്തും ഭക്തി മാത്രം.. 
ഭഗവാനെ, ദേവിയെ, മാതാവിനെ ഞാൻ സ്നേഹിക്കുകയാണോ? ഇതാണോ ഭക്തി? ഇത് സ്നേഹമല്ലേ? 
അതെ, അതു തന്നെ! തിരിച്ചു ഒന്നും പ്രതീക്ഷിക്കാത്ത, ആവശ്യങ്ങളും പരാതികളും ഇല്ലാത്ത ആത്മാർപ്പണം!

"ഏട്ടാ, ഞാൻ പറഞ്ഞില്ലേ. സ്നേഹം തന്നെ ആണ് ദൈവം!"
അരുത്, മനസ്സ് പതറിക്കൂടാ. ഭഗവാനേ, കാത്തോളണേ. അനാവശ്യചിന്തകൾ മനസ്സിൽ വരാതെ കാക്കണേ.

പക്ഷെ, ഈ സമർപ്പണം, സ്നേഹം!
അതു തന്നെ ആയിരുന്നില്ലേ ഉണ്ണൂലിയ്ക്ക് തന്നോടും? അതിനുനേരെ എങ്ങനെ കണ്ണടയ്ക്കും? അതു കാണാതെ പോയല്ലോ.
ഉണ്ണൂലീ.. ഉണ്ണീ.. എന്റെ ഗംഗാദേവീ..

ഉണ്ണൂലി മനസ്സിൽ നിന്ന് മായുന്നില്ല.  എനിയ്ക്കു എന്റെ ഉണ്ണി ഇല്ലാതെ വയ്യല്ലോ ദൈവേ..
പക്ഷെ ഞാൻ ആ സ്നേഹത്തിലേക്കു മടങ്ങിപ്പോയാൽ ബാക്കി കാര്യങ്ങൾ? സ്നേഹം ഉണ്ടെങ്കിൽ എല്ലാം ഉണ്ടാവും എന്ന് ഉണ്ണൂലി പറഞ്ഞതും ശരിയായിരിക്കുമോ? 

ദൈവങ്ങൾ സ്നേഹിച്ചിരുന്നോ?
 പരമശിവന്റെ ജടയിലൊളിച്ച ഗംഗാദേവി പാർവതീ ദേവിയ്ക്ക് സ്വീകാര്യയായത് എന്തു കൊണ്ടാവും?
ദേവിയ്ക്ക് പരമേശ്വരനോടുള്ള സ്നേഹം കൊണ്ടാണോ? അതോ ഗംഗാദേവിയോടുള്ള സ്നേഹം കൊണ്ടോ? അതോ ഗംഗാദേവിയ്ക്ക് ഭഗവാനോടുള്ള സ്നേഹം മനസ്സിലാക്കിയിട്ടോ?
ഇപ്പോൾ മനസ്സിലാവുന്നു. സ്നേഹം എന്നാൽ സ്നേഹം മാത്രം ആണ്. അത് ആർക്കു ആരോട് എന്നില്ല.
സ്നേഹം, സ്ത്രീത്വം, മാതൃത്വം..

ഉണ്ണി പറഞ്ഞതാണ് ശരി. സ്നേഹം മാത്രം മതി, അതു തന്നെ ദൈവം.
എന്നിട്ടും ആ ഉണ്ണിയെ ഞാൻ ....
വയറ്റിൽ നിന്ന് ഒരു ഗോളം ഉരുണ്ടുകയറി. തൊണ്ട വരണ്ടു.
എനിയ്ക്ക് എന്റെ ഉണ്ണിയെ കാണണം. അവളില്ലാതെ വയ്യ.

തിരിച്ചു പോണം.
പതിനാറിന്... എന്റെ സ്നേഹശൂന്യമായിരുന്ന മനസ്സിന് വേണം ഉദകക്രിയ ചെയ്യാൻ!

                                                        *************************


"സുഗൂ, പരമാ. എന്തു പറ്റി? എന്തിനാ കരയണത്?"
"പുല്ലോടാ, ഇന്നല്ലേ ക്രിയാദികൾ ചെയ്യേണ്ടത്? വരൂ"
"വേണ്ട, ഒന്നും വേണ്ട. ഞാൻ ഓടി വന്നത് എൻ്റെ ഉണ്ണിയെ കാണാൻ ആണ്. വേഗം പൂവാം."

സുഗു നെഞ്ചത്തടിച്ചു കരയാൻ തുടങ്ങി.
പരമനാണ് വിതുമ്പിക്കൊണ്ട് പറഞ്ഞത് - "ഉണ്ണൂലി ചതിച്ചു പുല്ലോടാ"
"ങേ!! പരമാ, എന്തു പറ്റി?"

ഒന്നു രണ്ടു ദീർഘനിശ്വാസം വിട്ടിട്ട് പരമൻ പറഞ്ഞുതുടങ്ങി.

അന്ന് ഞങ്ങൾ പാമ്പേരിയൻ പാറയിൽ എത്തിയപ്പോൾ ഉണ്ണൂലി പതിവു പോലെ, ചക്രവാളത്തിലേയ്ക്ക് കണ്ണും നട്ടിരിയ്ക്കുകയായിരുന്നു. ഞങ്ങളെ കണ്ട ഉടൻ എണീറ്റു. കരഞ്ഞുവീർത്ത കണ്ണുകൾ!

"എനിക്കു മടുത്തു സുഗൂ. എൻ്റെ ജീവിതവും സ്നേഹവും മുഴുവൻ ആണ് ഞാൻ ഏട്ടന് കൊടുത്തത്. എനിയ്ക്കു ജീവിക്കണ്ട. ഇന്ന് ഞാൻ തീരുമാനിച്ചു വന്നതാണ്. നിങ്ങൾ വന്നതു നന്നായി. 
നിങ്ങൾ ഏട്ടനോടു പറയൂ. ഏട്ടനെ എന്നും ഞാൻ സ്നേഹിച്ചിട്ടേ ഉള്ളൂ ന്ന്."
അതും പറഞ്ഞ് ഉണ്ണൂലി പാറയിൽ നിന്ന് താഴേക്ക് ചാടി. 

"ചതിച്ചല്ലോ ഭഗവാനേ, ഇതിനാണോ നിന്നെ ഞാൻ ഇത്ര ദിവസം ഭജിച്ചത്?" പുല്ലോടൻ മണ്ണിലേക്കു കുഴഞ്ഞു വീണു.

"വിധിയാണ് പുല്ലോടാ, എണീക്കൂ. എന്തായാലും ക്രിയകൾ മുടക്കണ്ട. ആത്മാവിനെങ്കിലും ശാന്തി കിട്ടട്ടെ".

"എനിക്കിത് വിശ്വസിയ്ക്കാൻ വയ്യ. എന്നെ ഉണ്ണൂലിടെ അടുത്തേയ്ക്ക് കൊണ്ട് പോ സുഗൂ"


                                                              *******************


പുഴക്കരയിലെ ആ മൂകശ്മശാനത്തിൽ, പടുത്തുകെട്ടിയ കരിങ്കൽ സമാധിയ്ക്കു മുന്നിൽ പുല്ലോട്ടപ്പൻ തകർന്നു വീണു. ഉണങ്ങാത്ത പച്ചമണ്ണിൽ വീണുരുണ്ടു. കൈപ്പത്തികൾ ചുരുട്ടിപ്പിടിച്ച് തലയ്ക്കടിച്ചു.
അങ്ങകലെ വയൽസമുദ്രത്തിൽ മുങ്ങിമരിയ്ക്കുന്ന സൂര്യൻ!!

"എന്റെ ഉണ്ണീ.. ഗംഗാദേവീ.. ഈ മഹാപാപിയ്ക്ക് നന്നാവാനുള്ള ഒരു അവസരം നീ തന്നില്ലല്ലോ. ഇപ്പൊ എന്റെ ഉള്ളിൽ നിന്നോടുള്ള സ്നേഹം മാത്രമേ ഉള്ളൂ.  ഇനി ഞാൻ എന്തു ചെയ്യും എന്റെ പരമേശ്വരാ!?"

സമയം ഒരു നിശ്ചയവുമില്ലാതെ നീങ്ങി. പുല്ലോടന്റെ ഉള്ളിലെ ഇരുട്ട് പ്രകൃതിയിലേക്കു പടർന്നു. പുഴക്കരയിൽ ഒരു കാലൻകോഴി കരഞ്ഞപ്പോഴാണ് പുല്ലോടന് ബോധം വന്നത്.

"എന്റെ ഉണ്ണൂലീ, ഉണ്ണീ.. ഞാൻ തോറ്റു പോയല്ലോ.
എന്റെ പാപങ്ങൾ ഞാൻ എവിടെ കഴുകിക്കളയും?"

ഒരു തേങ്ങൽ കേട്ടതുപോലെ പുല്ലോടനു തോന്നി. അല്ല, തോന്നൽ അല്ല. അത് ഉയർന്നു വരുന്നു.

"പുല്ലോടാ"
ഉണ്ണൂലിടെ ശബ്ദം അല്ലെ അത്? 
അല്ല, ആവില്ല, ഉണ്ണി ഏട്ടാ എന്നല്ലേ വിളിക്കൂ.

"പുല്ലോടാ" വീണ്ടും ആ ശബ്ദം.
അതെ, ഉണ്ണൂലി തന്നെ. പക്ഷെ അതെങ്ങനെ? 

തനിയ്ക്ക് ചിത്തഭ്രമം പിടിപെട്ടിരിയ്ക്കുന്നു. അതോ തൻ്റെ മനസ്സാക്ഷി ഉണ്ണൂലിടെ ശബ്ദത്തിൽ തന്നോട് സംസാരിക്കുന്നതാണോ?
"എന്റെ ഉണ്ണീ.." പുല്ലോടൻ വിളി കേട്ടു.


"സ്നേഹം!! , എന്നെ സ്നേഹിക്കാൻ ഒരിയ്ക്കലും ഞാൻ ആവശ്യപ്പെട്ടിട്ടില്ലല്ലോ പുല്ലോടാ. എനിയ്ക്കു സ്നേഹിക്കാനുള്ള അനുവാദമെങ്കിലും തന്നാൽ മതിയായിരുന്നു.
എന്നിട്ടും ഞാൻ തോറ്റില്ല, സ്നേഹിക്കുന്നത് ഒരു കുറ്റമാണെന്ന് ക്രൂരമായി എന്നെ പറഞ്ഞു മനസ്സിലാക്കുന്നതു വരെ.
തിരിച്ചു വരാൻ ഞാൻ കുറെയൊക്കെ നോക്കി. പാമ്പേരിയൻ പാറയുടെ മോളിൽ നിന്ന് ചാടിച്ചാവും എന്ന് എത്ര പ്രാവശ്യം ഞാൻ പറഞ്ഞു.
അതിനു മറുപടി പറയാൻ പോയിട്ട്, കേട്ട ഭാവം കാണിയ്ക്കാൻ പോലും മിനക്കെട്ടില്ലല്ലോ."

"എനിയ്ക്ക് മനസ്സിലായി ഉണ്ണീ. ഇപ്പൊ നോക്കൂ, എന്റെ സ്നേഹം കാണുന്നില്ലേ?"

ഉണ്ണൂലി പൊട്ടിച്ചിരിച്ചു.
"പുല്ലോടാ, മരിച്ചവരോട് എല്ലാവർക്കും ഭയങ്കര സ്നേഹം ആണ്.
അത് സ്നേഹമല്ല. മരിച്ചവരുടെ സ്നേഹം ഇനി നമുക്ക് ബാധ്യതയാവില്ലല്ലോ എന്ന ആശ്വാസമാണ്. മരിച്ചുപോയവർ തിരിച്ചു വന്നാൽ അതെ തീവ്രതയിൽ ഇവർക്ക് സ്നേഹിയ്ക്കാൻ പറ്റുമോ?"

"പറ്റും.. ഉണ്ണീ, ഉണ്ണിയ്ക്ക് തിരിച്ചു വരാൻ പറ്റുമോ? എന്റെ ഈ സ്നേഹം ഈശ്വരനെപ്പോലെ സത്യമാണ്."

"എൻ്റെ സ്നേഹത്തിന് പുല്ലോടന്റെ അഹന്തയെ വെല്ലാൻ കഴിഞ്ഞില്ല എന്ന് മനസ്സിലാക്കിയപ്പോൾ ആണ് ഞാൻ തോറ്റു പോയത്.
ഇനി ഞാൻ തിരിച്ചു വന്നിട്ട് എന്തിനാണ്? എന്റെ മരണത്തിനു പോലും അതിനുള്ള കെൽപ്പില്ല എന്നു തെളിയിക്കാനോ?

"ഭഗവാനേ, ഞാൻ എന്തു ചെയ്യും? ഉണ്ണിയ്ക്ക് ഇനി ഒരിയ്ക്കലും തിരിച്ചു വരാൻ പറ്റില്ലല്ലോ. വേണ്ട, എനിയ്ക്കു അങ്ങോട്ട് പോവാമല്ലോ." 
പുല്ലോടൻ ശക്തിയായി കിതച്ചു. കടിച്ച പാമ്പു വന്ന് വിഷമിറക്കുന്നതു പോലെ  കരിങ്കൽ തറയിൽ തല ആഞ്ഞാഞ്ഞടിച്ചു. രക്തം ധാരയായൊഴുകി.
"ഏതു ലോകത്തിലായാലും എനിയ്ക്കു ഉണ്ണീടെ കൂടെ ആയാൽ മതി. ഈ ലോകത്ത് ഒറ്റയ്ക്ക് ഞാൻ ഇനി വേണ്ട"


തോളിൽ തണുത്ത ഒരു കൈപ്പത്തിയും പിൻകഴുത്തിൽ ഒരു ചുടുകണ്ണീർക്കണവും പതിച്ചപ്പോൾ പുല്ലോടൻ തിരിഞ്ഞുനോക്കി. തൊട്ടുപിന്നിൽ പനപോലെ വളർന്ന്, ഉണ്ണൂലി!

 പുല്ലോടൻ ഞെട്ടിവിറച്ചു, കുതറിമാറി. ഉരുണ്ടുപിരണ്ടു അടുത്തുള്ള ചാലിലേയ്ക്കു വീണു. കുറ്റിച്ചെടികളിലെ മുള്ള് ദേഹത്ത് തറച്ചു കയറി.
അടുത്ത ഞൊടിയിൽ ബോധം വീണ്ടെടുത്തു.

"ഉണ്ണീ, വരൂ. എന്നെ കൊന്നോളൂ.അല്ലെങ്കിലും അങ്ങോട്ടു വരാൻ പുറപ്പെട്ടതല്ലേ ഞാൻ.."
പുല്ലോടൻ സാഷ്ടാംഗം തൊഴുതു കിടന്നു.

"പുല്ലോടാ, എണീക്കൂ", 
ഉണ്ണിയല്ല, വേറെ ആരുടെയോ ശബ്ദമാണല്ലോ.
ആരോ തൻ്റെ രണ്ടു തോളിലും പിടിച്ച് എഴുന്നേൽപ്പിക്കുന്നു.
കഷ്ടപ്പെട്ടു കണ്ണു തുറന്നപ്പോൾ മുന്നിൽ സുഗുവും പരമനും!!
"അപ്പൊ ഉണ്ണൂലി? ദൈവമേ, എനിക്ക് ഭ്രാന്തായി.. ഇതിൽ ഏതാണ് സത്യം?"
സുഗു തന്നെ ചേർത്തു നിർത്തുന്നു.
"പുല്ലോടാ, പേടിക്കണ്ട."

"സുഗൂ, ഇതൊക്കെ സത്യമാണോ? ഇതു നീ തന്നെയാണോ? എനിക്ക് എന്താ പറ്റിയത്?"
"നിനക്ക് ഒരു കുഴപ്പവും ഇല്ല. ഇത് ഞാൻ തന്നെ. സമാധാനപ്പെട്, പറയട്ടെ"
"അപ്പൊ ഉണ്ണൂലി?"
"പറയാം... 

അന്ന് ഞങ്ങൾ പാമ്പേരിയൻ പാറയിൽ പോയല്ലോ. നമ്മുടെ പദ്ധതി പ്രകാരം ഉണ്ണൂലിയെ മനസ്സു കൊണ്ട് തള്ളിയിട്ടു വരാൻ തുടങ്ങുമ്പോൾ ഉണ്ണൂലി അവിടന്ന് എണീറ്റ്, ഞങ്ങളെ തിരിച്ചു വിളിച്ചു. മനോവിഷമങ്ങൾ മുഴുവൻ ഞങ്ങളോടു പറഞ്ഞു. 
ഞങ്ങളോട് ഒരു സഹായം കരഞ്ഞപേക്ഷിച്ചു -  തിരിച്ചു ചെന്നിട്ട്, ഉണ്ണൂലി പാറയിൽ നിന്ന് ചാടി മരിച്ചു എന്ന് പുല്ലോടനോട് പറയാൻ.
പുല്ലോടൻ തീർത്ഥാടനത്തിനു പോയി എന്നു പറഞ്ഞപ്പോൾ, തിരിച്ചെത്തുന്ന അന്ന് ഇവിടെ കൊണ്ടുവരാൻ ഉണ്ണൂലിയാണ് പറഞ്ഞത്. ദാ നോക്കൂ, ഉണ്ണൂലി ഇവിടെത്തന്നെയുണ്ട്.

പരമന്റെ പിന്നിൽ നിന്ന് ഉണ്ണൂലി പ്രത്യക്ഷപ്പെട്ടു.
"എന്റെ ഉണ്ണീ.. ഭഗവാനേ.. ഇതൊക്കെ സത്യം തന്നെ അല്ലെ? ഇനിയും എന്നെ പരീക്ഷിക്കരുതേ"
പുല്ലോടൻ ഉണ്ണൂലിയുടെ കാൽക്കലേക്കു വീണു നമസ്ക്കരിച്ചു. കണ്ണീർപ്പുഴ കൊണ്ട് പൂ പോലത്തെ ആ പാദങ്ങൾ കഴുകി. കാലിൽ കെട്ടിപ്പിടിച്ചു കരഞ്ഞു.
ഉണ്ണൂലി പുല്ലോടനെ പിടിച്ചെണീപ്പിച്ച് മാറോടു ചേർത്ത്, മുടിയിൽ തഴുകിക്കൊണ്ടിരുന്നു - ഒരു കൊച്ചു കുട്ടിയെയെന്ന പോലെ.
അമ്മയുടെ മാറിൽ പറ്റിച്ചേർന്നു കിടക്കുന്ന കിടാവിനെപ്പോലെ പുല്ലോടൻ കിടന്നു, കരഞ്ഞുകൊണ്ട് പുലമ്പി.
"ഉണ്ണീ, എന്നോട് ക്ഷമിക്കൂ. ഇനി ഒരിക്കലും എനിക്ക് തെറ്റു പറ്റില്ല. എന്റെ ഉണ്ണൂലിയെ ഞാൻ എൻ്റെ ജീവനെക്കാളും സ്നേഹിക്കും"

പുല്ലോടൻ വാക്കു പാലിച്ചു, അന്നുമുതൽ ഉണ്ണൂലിയെ ഒരു പരേതാത്മാവിനെയെന്ന പോലെ സ്നേഹിച്ചു!!

                                                                  *****************

Comments

Popular posts from this blog

We can remember all 72 Melakarta Raga swarasthanams... !!!

കുമ്മാട്ടി

മുത്തി പറഞ്ഞ കഥ - ഉണ്ണിയും കാട്ടാളത്തിയും ...