കുമ്മാട്ടി








കുമ്മം കുമ്മം കുമ്മാട്ട്യേ..
ആരാരിന്റെ കുമ്മാട്ട്യേ..
തത്ര മുത്തീന്റെ കുമ്മാട്ട്യേ..
മണ്ണാറക്കാട്ട് ഇടിച്ചക്ക വെച്ച്
ചെമ്പു പൊളിഞ്ഞളിയോ
ഉമ്മത്തിൻകള്ളും കോഴിക്കുറവും
ഞമ്മക്ക് വേണ്ടളിയോ
പൂയ് പൂയ് പൂയ് ....


മുറ്റത്ത് കുറച്ചു കുട്ടികൾ കരിവേഷം കെട്ടി വടിയും കുത്തി വട്ടമിട്ടു കളിക്കുന്നു.
ഓടിച്ചെന്നപ്പോഴേക്കും കളി കഴിഞ്ഞിരിക്കുന്നു.

"ഒന്നൂടി കളിയ്ക്കട്ടെ?"
കരിവേഷങ്ങൾക്കിടയിൽ നിന്ന് സോമന്റെ ശബ്ദം തിരിച്ചറിഞ്ഞു. ഒരേ ക്ലാസ്സിൽ ഒരേ ബെഞ്ചിൽ കൂടെ ഇരുന്നു പടിക്കുന്നവൻ...

എന്റെ മുഖം തെളിഞ്ഞതു കണ്ടു പ്രസാദിച്ച അവർ ഒന്നു കൂടി കേമമായി കളിച്ചു.
"കുമ്മം കുമ്മം കുമ്മാട്ട്യേ..
ആരാരിന്റെ കുമ്മാട്ട്യേ..
:
:
"

അപ്പോഴേക്കും മുത്തി ധൃതി പിടിച്ചു ഉള്ളിൽ നിന്നു കുമ്പിട്ടു കുമ്പിട്ടു വരുന്നു.
"ങ്ങ ങാ.. അവരെ പിന്നീ൦ കളിപ്പിച്ചൂ ല്ലേ?"
പറഞ്ഞത് പരിഭവം പോലെ ആണെങ്കിലും എന്റെ മുഖപ്രസാദം കണ്ട സന്തോഷം പ്രകടമായിരുന്നു.

കയ്യിലെ ചില്ലറ സോമന് കൊടുത്തിട്ടു പറഞ്ഞു.
"എല്ലാരും ഒപ്പം എടുക്കൂ ട്ടോ"

എന്നിട്ട് എന്നോട് - "ഇന്ന് കുമ്മാട്ടി ആയിട്ട് എണീറ്റ പാടെ നിക്കാണ്ടെ ഒന്നു പോയി കുളിച്ചൂടെ കുട്ടീ? "
"കുളിക്കാൻ പൂവുമ്പൊ വേറെ വേഷം വന്നാലോ?"
"ഈ കുട്ടിടെ ഒരു കാര്യം.. ഇന്ന് മുഴുവൻ വേഷങ്ങള് വരൂല്ലോ.. പോയി കുളിച്ചിട്ട് ഓടി വന്നാ മതി"

"ശെരി ഡാ.. വൈന്നേരം കാണാട്ടോ" തിരിഞ്ഞു നടക്കുന്നതിനിടയിൽ സോമൻ വിളിച്ചു പറഞ്ഞു, കുളിക്കാനോടുന്നതിനിടയിൽ കൈ വീശി ഞാൻ മറുപടിയും..



കുളിച്ചു എന്നു വരുത്തി വേഗം തിരിച്ചെത്തി..
"മുത്തീ, വേറെ വേഷങ്ങള് വന്ന്വോ?"
"ഇല്ല്യ, ഈ ദോശ തിന്നു കഴിയാറാവുമ്പോഴേക്കെ വരൂ". കിണ്ണത്തിൽ ദോശയും ചട്ണിയുമായി മുത്തി റെഡി.
"ഹാവൂ, ഇനി ദോശീ൦ തിന്നണോ?" എന്ന് മനസ്സിൽ വിചാരിച്ചു, പറഞ്ഞില്ല;
പറഞ്ഞിട്ട് കാര്യമില്ല..

കഴിച്ചു കഴിയുമ്പോഴേക്കും പടിക്കൽ കൊട്ട് കേട്ടു. കൈ കഴുകാനൊന്നും നിന്നില്ല, ഒറ്റ ഓട്ടം.
പാണൻപൂതൻ ആണ്. ഭാഗ്യം!! കുളിക്കുമ്പോ വന്നില്ലല്ലോ.
ഇഷ്ടവേഷങ്ങളിൽ ഒന്നാണ് പാണൻപൂതൻ.. പൂതൻതറയുടെ (പൂതനും തിറയും) അത്ര വരില്ല, എന്നാലും....


ഇനി തത്രംകാവിൽ വേഗം ഒന്ന് പോയി തൊഴുതു വരണം..
പക്ഷെ അതിൽ ഒട്ടും വിഷമം തോന്നിയില്ല. 
വീട്ടിൽ ഇരിക്കുന്നതിലും കൂടുതൽ വേഷങ്ങൾ പോകുന്ന വഴി കാണാം.


പുത്തൻതൊടി വഴി ഇറങ്ങി പരിയങ്ങാട്ടിലെ പാടവരമ്പിലൂടെ കേറിയാൽ പെട്ടെന്ന് കാവിലെത്താം. 
റോഡു വഴി പോയാൽ ദൂരം കൂടുതൽ ആണ്.

കുമ്മാട്ടി ആയതു കൊണ്ട് റോഡു നിറയെ വേഷങ്ങൾ ആവും. അത് കൊണ്ടു മെയിൽ റോഡിലൂടെ തന്നെ കാവിലേക്കു നടന്നു.


_____________________________






"ഗാത്രം ഭാഗിച്ചു ഗൗരിയ്ക്കലിവിനോടു കൊടുത്തൊരു ദേവന്റെ മൂന്നാം -
നേത്രം തന്നിൽ പിറന്നീ ത്രിഭുവനരിപുവാം ദാരികൻ തൻ ശിരസ്സും
പാതം, ശൂലം നാനായുധ വരദുമായ് എട്ടുതൃക്കൈ വിളങ്ങും
തത്രംകാവിൽ ശിവേ നിന്നടിമുതൽ മുടിയോർത്തു നിത്യം തൊഴുന്നേൻ"



കുട്ടപ്പൻമാഷ് ദേവിയെപ്പറ്റി എഴുതി, ശ്രീകോവിലിനു മുന്നിൽ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്ന ഈ ശ്ലോകം, തൊഴുകുമ്പോഴൊക്കെ മനസ്സിൽ  ചൊല്ലാറുണ്ട് -  ആ കാവ്യഭംഗിയിലും ഭക്തിരസത്തിലും അലിഞ്ഞുനിന്നു കൊണ്ട്..

കാഞ്ഞിക്കുളംകാരുടെ സ്വന്തം ദേവിയാണ് തത്രമുത്തി..
ഉഗ്രരൂപിണിയായ ഭദ്രകാളി!!
തത്രമുത്തിയോട് ഭയമെന്യേ സംവദിക്കാനും ചിലപ്പോഴൊക്കെ ശാസിക്കാനും ധൈര്യമുള്ള ഒരേ ഒരാളെ ആ തട്ടകത്ത്‌ ഉള്ളൂ. അത് നമ്മുടെ മുത്തിയാണ്.

നാട്ടിൽ അസുഖങ്ങൾ പടർന്നു പിടിക്കുമ്പോഴോ പേമാരി കൊണ്ട് നാശനഷ്ടങ്ങൾ വരുമ്പോഴോ മുത്തി ഒരു ഉറുപ്പിക ഉഴിഞ്ഞു വെച്ചിട്ടു പറയും.
"ന്റെ തത്രമുത്തീ.. ഇതിനൊരു ശമനം ണ്ടാക്ക്യേ പറ്റൂ .. ന്നാ ഈ ഉറുപ്പിക ഞാൻ അവടെ എത്തിക്കും. ഫലം കിട്ടീല്ല്യാച്ചാൽ തരില്ല്യ, അത്ര്യന്നെ .."
മനസ്സുരുകി സമർപ്പിക്കുന്ന ആ ഒറ്റ ഉറുപ്പിക തത്രമുത്തി ഇന്നു വരെ  സ്വീകരിക്കാതിരുന്നിട്ടില്ല.


തട്ടകത്തിന്റെ, കൊയ്ത്തിന്റെ ഉത്സവം ആണ് കുമ്മാട്ടി.
വേഷങ്ങൾ കെട്ടി വീടുകൾതോറും കയറി കിട്ടുന്ന പൈസ തത്രമുത്തിക്കു സമർപ്പിക്കുന്നത് ഒരു വഴിപാടും.


കുമ്മാട്ടി ദിവസം തുടങ്ങിയിട്ടേ ഉള്ളൂ..

ചപ്പിലപ്പൂതൻ, ഹനുമാൻ, നായാടി, കരടി..... ഇനിയും ഒരുപാടു വേഷങ്ങൾ വരാനുണ്ട്..

കുമ്മാട്ടിവേഷം ആണ് അധികം പേരും കെട്ടുക.
ദേഹമാസകലം കരി തേച്ച്, തോർത്തുമുണ്ടുടുത്ത്  നീണ്ട ശീമക്കൊന്നത്തറികളും പിടിച്ച്, ചെറിയ ചെറിയ കൂട്ടങ്ങളായി നടക്കും.
ഓരോ വീട്ടിലും പോയി വടികുത്തി വട്ടമിട്ട് "കുമ്മം കുമ്മം കുമ്മാട്ടി.." പാടി കളിക്കും.



വൈകുന്നേരം മൂന്നു മണിയോടെ പൂതന്തറ (പൂതനും തിറയും) വരും - 
വേഷങ്ങളുടെ രാജാവ് ..

ദൂരെ നിന്നു തന്നെ പ്രത്യേകതരത്തിലുള്ള ആ കൊട്ട് കേട്ടാൽ വേറെ അറിയാം.

അപ്പോഴേക്ക്, ഉമ്മറത്ത് വിളക്കു കൊളുത്തി വെച്ച് പൂതന്തറയെ സ്വീകരിക്കാൻ ഓരോ വീടും തയ്യാറെടുത്തു കഴിഞ്ഞിരിക്കും. 




തലയിൽ വലിയ, മയിൽപ്പീടിവട്ടത്തിലുള്ള മുടിചൂടിയ തിറയും തെയ്യത്തിനെ ഓർമ്മിപ്പിക്കുന്ന, നാവു നീട്ടിയ പൂതനും..

കാഞ്ഞിക്കുളംകാർക്ക്  തത്രമുത്തിയുടെ പ്രതിരൂപമാണ്  പൂതന്തറ.
കുട്ടികൾക്ക് പൂതനെ പേടിയാണ്, ഇഷ്ടമാണ്, കൗതുകമാണ്, ആരാധനയാണ്.


 പടിക്കൽ എത്തിയപാടെ മുറ്റത്തേക്ക് ഓടി വന്നു പൂതന്തറ  കൊട്ടിനനുസരിച്ച് കളിയ്ക്കും..

"കണ്ട ട്ടം കടകട ട്ടം
           കണ്ട ട്ടം കടകട ട്ടം........."


കളി കഴിയുമ്പോഴേക്കും, വീട്ടിലെ കാരണവർ ദക്ഷിണയും ഒരു മുറത്തിൽ നെല്ലുമായി വരും.
പൂതൻ നെല്ല് കയ്യിലെടുത്തു പ്രാർത്ഥിച്ച് ചുറ്റും, എല്ലാവരുടെ മേലിലും ഏറിയും.
കുട്ടികളെ ഇടയ്ക്കൊന്ന് പേടിപ്പിക്കും. അപ്പൊ കുട്ടികൾ ആരുടെയെങ്കിലും മുണ്ടിനു പിന്നിൽ പോയി ഒളിച്ചു നിൽക്കും.

പൂതന്തറ പടി കടക്കുന്ന താമസം, കുട്ടികൾ തൊടി വഴി ഓടും.
അവർ അടുത്ത വീട്ടിൽ എത്തുന്നതിനു മുൻപ് അവിടെ എത്താൻ.
അങ്ങിനെ എല്ലാ വീട്ടിലും പോയി കളി കണ്ട്  പൂതന്തറയെ യാത്രയാക്കി പാടത്തെ കുളത്തിലേക്ക് ഓടും..
 വേഗം  പോയി കുളിച്ചു റെഡിയാവണം.
കുമ്മാട്ടിയുടെ പ്രധാനപരിപാടികൾ ഇനിയും തുടങ്ങുന്നതേ ഉള്ളൂ..

________________________________







കാഞ്ഞിക്കുളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഉള്ള വേലകൾ ആണ് വൈകുന്നേരത്തോടെ തയ്യാറായി വരുക.
വൈക്കോൽ കൊണ്ട് കാളയും കുതിരയും കെട്ടുന്നതാണ് പ്രധാന പരിപാടി.
ഓരോ വേലക്കമ്മിറ്റിയും സ്ഥലംതച്ചന്മാരെക്കൊണ്ട് കാളയുടെയും കുതിരയുടെയും മരത്തിലുള്ള ഫ്രെയിം ഉണ്ടാക്കി വെച്ചിട്ടുണ്ടാവും. അല്ലെങ്കിൽ എവിടെ നിന്നെങ്കിലും വാടകയ്ക്കു കൊണ്ടുവരും.




ഉച്ച കഴിയുമ്പോഴേക്കും കാളയുടെയും കുതിരയുടെയുമൊക്കെ മരച്ചട്ടങ്ങളിൽ വൈക്കോൽ പൊതിയാൻ തുടങ്ങിയിട്ടുണ്ടാവും.  സ്ഥലത്തെ ചെറുപ്പക്കാരുടെ ഉത്തരവാദിത്തമാണ് അത്. 
എന്നിട്ട് അതിനു മുകളിൽ പുതിയ വെള്ളത്തുണികൾ കൊണ്ട് വൃത്തിയായി പൊതിയും; 
ഞൊറി വെച്ച വർണ്ണത്തുണികളും മാലകളും അലുക്കുകളും കൊണ്ട് അലങ്കരിക്കും. 
സന്ധ്യയോടെ ചെണ്ടക്കാർ കുളിച്ചു ഭക്ഷണം കഴിച്ചു വന്ന് കൊട്ടു തുടങ്ങും.
കാളക്കൊട്ടിനുമുണ്ട് അതിന്റേതായ ഒരു ശൈലി !!

ചുറ്റുപാടുമുള്ള വീട്ടുകാർ നേരത്തേ തന്നെ ഊണൊക്കെ കഴിച്ച്  കാളയ്ക്കു ചുറ്റും വട്ടംകൂടി നിൽക്കും.




കുട്ടികളുടെ ദിവസമാണ് കുമ്മാട്ടി.
പകൽ മുഴുവൻ അവർ കാളക്കണ്ടത്തിലും വഴിയിലും വീടുകളിലുമൊക്കെയായി കറങ്ങിനടക്കുകയായിരിക്കും.


ഓരോ വേലയിലും ഒന്നോ അതിൽ അധികമോ കാള/ കുതിര ഉണ്ടാവാം..
സാമ്പത്തികസ്ഥിതിയും താൽപ്പര്യവും അനുസരിച്ച് ചിലർ പല്ലക്കും ഉണ്ടാക്കും.
രാവിലെ മുതൽ എല്ലാ വീടുകളും കറങ്ങിയെത്തിയ വേഷങ്ങൾ അവനവന്റെ വേലസ്ഥലത്തെത്തിയിട്ടുണ്ടാവും.

ഇരുട്ടി കുറച്ചു കഴിയുമ്പോൾ കതിനവെടി മുഴക്കി, കൊട്ടും ആർപ്പുവിളിയുമായി കാളയെടുക്കും.
തോളത്തുവെച്ച് കാളയെ കുറച്ചു നേരം കളിപ്പിച്ചിട്ട് വേല ചേലപ്പാറ അയ്യപ്പൻകാവു ലക്ഷ്യമാക്കി നീങ്ങും.


കാപ്പാടു തറ,  കാളക്കണ്ടം, മീൻകുളം, തണ്ണീർപന്തൽ, തെക്കുംകര, പരിയങ്ങാട്, മുട്ടിയങ്ങാട് എന്നിവടങ്ങളിലെ വേലകൾ സൂര്യാസ്തമയത്തോടെ കൊട്ടിപ്പുറപ്പെട്ട്, ചേലപ്പാറ അയ്യപ്പൻകാവിൽ ഒരു എട്ടു മണിയോടെ എത്തും. 

____________________________________







സ്ത്രീകളും കുട്ടികളും അടക്കം ആബാലവൃദ്ധം ജനങ്ങൾക്കും വേലകളി കാണാനുള്ള വേദിയാണ് അയ്യപ്പൻകാവ്.

വേലകളും വേഷങ്ങളും അവിടെ നിന്ന് കുറെ നേരം കൊട്ടിക്കളിയ്ക്കും.
എന്നിട്ട് മെല്ലെ മെല്ലെ തത്രംകാവിലേക്ക് നീങ്ങും. 

വേലയുടെ കൂടെ തത്രംകാവ് വരെ പോകാൻ  സ്ത്രീകൾക്കും കുട്ടികൾക്കും അനുവാദമില്ല. 
ചിലർ സ്‌കൂൾതിരിവു വരെ പോകും.. അതിനപ്പുറം എന്തായാലും പറ്റില്ല.


ചെറുപ്പക്കാരുടെ തോളേറിയാണ് കാളകളും കുതിരകളും പല്ലക്കുകളും പോകുന്നത്.
അതിന്റെയൊക്കെ തണ്ടുകൾ തോളിലേറ്റി വഴിനീളെ കൊട്ടിനനുസരിച്ച് അവർ കളിപ്പിക്കും.

പെട്രോമാക്സ് വിളക്കിന്റെ വെളിച്ചത്തിൽ അരിച്ചരിച്ചു പോകുന്ന ആ ഘോഷയാത്ര തത്രംകാവിൽ എത്തുമ്പോൾ ഒരു മണി കഴിയുമത്രെ.


കാവിൽ കയറി ചുറ്റും വേല കളിച്ച് കാളയും കുതിരയും ഒക്കെ ഇറക്കി വെച്ച് എല്ലാവരും പിരിയുമ്പോഴേക്കും   നേരം പുലർന്നിട്ടുണ്ടാവും.

____________________________




രാത്രിക്കുമ്മാട്ടിയൊക്കെ കഴിഞ്ഞ് രാവിലെ ഗമയിൽ വീടണയുന്ന അമ്മാവനോടും ചെറിയച്ഛന്മാരോടും അടക്കാനാവാത്ത അസൂയയും ദേഷ്യവുമായിരുന്നു.

തോളത്തിട്ടിരിക്കുന്ന തോർത്തൊക്കെ എടുത്തു കുടഞ്ഞു, ഗർവോടെ മുത്തിയോട് വീമ്പുപറയുന്നതു കേൾക്കാം..
"പാറുട്ടേട്ത്യേ... ഈ കൊല്ലത്തെ കുമ്മാട്ടി ഗംഭീരായി.. നമ്മടെ തറേലെ  വേല ന്ന്യാ കലക്കീത്. മീൻകൊളത്തിന്റീ൦ തരക്കേടില്ല്യ. നല്ല ക്ഷീണണ്ട്. പോയി കൊറച്ചു നേരം ഒന്നു കെടക്കട്ടെ."

രാത്രിവേലയ്ക്കു പോകാൻ പറ്റാഞ്ഞതിലുള്ള സങ്കടം കടിച്ചമർത്തി മനസ്സിൽ കൊഞ്ഞനം കുത്തും.
"ഞഞ്ഞഞ്ഞഞ്ഞ.... പിന്നെ.. വലിയ ആൾക്കാരാ ന്നാ വിചാരം.. മലമറിച്ചിട്ടു വന്നതല്ലേ.. ഒരു ദിവസം ഞാനും വലുതാവുമല്ലോ... അപ്പൊ കാണിച്ചു തരാം.. ഞാനും പൂവും രാത്രിവേലക്ക്.."

അച്ഛൻ ചെറിയച്ചനോട്‌ ചോദിക്കുന്നതു കേൾക്കാം..
"ഈ കൊല്ലം കച്ചറ വല്ലതും ണ്ടായ്വോ ഗോയ്‌ന്നാ?"

"അതൊക്കെ എല്ലാ കൊല്ലോം പതിവുള്ളതല്ലേ രാധേട്ടാ.. കുമ്മാട്ടിയാവുമ്പോ പിന്നെ കൊറച്ച് കച്ചറയൊക്കെ ണ്ടാവാണ്ടിരിക്ക്വൊ?"



കാഞ്ഞിക്കുളംകാർക്കു അറിയാവുന്ന പരസ്യമായ ഒരു രഹസ്യമാണ് അത്  - "കള്ളു കുമ്മാട്ടി"

സന്ധ്യകഴിഞ്ഞാൽ വേലയ്ക്കു പോകുന്ന വാല്യക്കാർ മിക്കവാറും നല്ല ഫോമിൽ ആയിരിക്കും.
കാളയുടെ തണ്ട് ചുമക്കാൻ റെഡിയായി അവർ ഹാജരാവും.
വേഷങ്ങളുടെ കയ്യിൽ മാത്രമല്ല, പല ചെറുപ്പക്കാരുടെ കയ്യിലും കാണും ശീമക്കൊന്നയുടെ വലിയ വടികൾ!!

രാത്രിയുടെ അടുത്ത യാമത്തിലാണ് കലാപരിപാടികൾ ആരംഭിക്കുന്നത്.
ഒന്നും രണ്ടും പറഞ്ഞ് ആഘോഷം ഉന്തും തള്ളും ആവും, പിന്നെ അടിയാവും.

ഒരു കൂട്ടർ മറ്റേ കൂട്ടരെ അടിച്ചോടിക്കും.
തോറ്റവർ ഓടുന്നതിനിടയിൽ വിളിച്ചു പറയും 
"ജയിച്ചൂന്ന് വിജാരിക്കണ്ടാ ട്ടോ. അടുത്ത കുമ്മാട്ടിക്ക്‌ കാണിച്ചു തരാ.."
ആ പറഞ്ഞതിന്റെ സ്പോർട്സ്മാൻ സ്പിരിറ്റ് അടുത്ത കുമ്മാട്ടി വരെ എല്ലാവരും കാത്തുസൂക്ഷിക്കും.
അടുത്തവർഷം ഇതിന്റെ ബാക്കി വീണ്ടും അരങ്ങേറും.

എന്തിനാണ് അടി ഉണ്ടാക്കുന്നത് എന്ന് ആർക്കും അറിയില്ല, ആരും അന്വേഷിക്കാറുമില്ല.

അല്ലെങ്കിലും അതല്ലല്ലോ ഇവിടത്തെ കാര്യം..
ചെറിയച്ഛൻ പറഞ്ഞതു പോലെ "കുമ്മാട്ടിയാവുമ്പോ പിന്നെ കൊറച്ച് കച്ചറയൊക്കെ..." എന്നു വിചാരിച്ച്, കബഡി പോലെയോ, ജെല്ലിക്കെട്ട് പോലെയോ ഈ കായികവിനോദത്തെയും വർഷംപ്രതി കാഞ്ഞിക്കുളംകാർ ആഘോഷിച്ചു പോന്നു.

___________________________________





"ക്യാ ബാത് ഹേ സാബ്!! അബ് തക് നഹി നിക്ലേ?"
ഞെട്ടിയുണർന്നു നോക്കുമ്പോൾ ചിരിച്ചുകൊണ്ട് മുന്നിൽ രാംസിംഗ്..

ഓഫീസിലെ സെക്യൂരിറ്റി ഗാർഡാണ് രാംസിംഗ്..
ലൈറ്റൊക്കെ കെടുത്തി ഓഫീസ് പൂട്ടാൻ വന്നതാണ്..
വീണ്ടും ചോദിക്കുന്നു.
"തബിയത് ഠീക് നഹി ഹെ ആപ്‍കാ? സോ രഹേ ഥെ?


നോക്കുമ്പോൾ സമയം വളരെ വൈകിയിരിക്കുന്നു.
ഇന്ന് നാട്ടിലേക്ക് പോകുന്നതു കൊണ്ട് സാധാരണസമയത്ത് ഇറങ്ങിയില്ലെന്നും അറിയാതെ ഇരുന്ന് ഉറങ്ങിപ്പോയെന്നും രാംസിംഗിനെ പറഞ്ഞുമനസ്സിലാക്കി ധൃതിയിൽ ബാഗുമെടുത്ത് ഇറങ്ങി.


അന്ധേരിയിൽ ആണ് ഓഫീസ്. 
ജോലി കിട്ടിയിട്ട് മൂന്നു വർഷം കഴിഞ്ഞു. ആദ്യമായി ലീവിൽ പോകുകയാണ്..

സ്വന്തമായി തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യവും പ്രാപ്തിയും വന്നപ്പോൾ എടുത്ത ആദ്യത്തെ തീരുമാനമായിരുന്നു - ആദ്യത്തെ ലീവ് കുമ്മാട്ടിസമയത്തു തന്നെ ആവണം എന്ന്; ജീവിതത്തിൽ ആദ്യമായി രാത്രിവേല കൂടണം എന്ന്..
പ്രായപൂർത്തിയായ ഒരു ചെറുപ്പക്കാരൻ ആയതിന്റെ ഔദ്യോഗികഅംഗീകാരം കൂടി ആണല്ലോ അത്..



വി.ടി.യിൽ നിന്നാണ് ട്രെയിൻ.. ഒന്ന് ഉത്സാഹിച്ചാൽ സമയത്ത് അവിടെ എത്താൻ പറ്റിയേക്കും. 
അല്ലെങ്കിൽ വേണ്ട, ദാദറിൽ നിന്ന് കേറാം. അപ്പൊ കുറച്ചു കൂടി സമയം കിട്ടും.

__________________________________





ട്രെയിനിൽ പുറത്തേക്കു നോക്കി വെറുതെ ഇരിക്കുമ്പോൾ ആലോചിച്ചു.
ലീവിന്റെ കാര്യം വീട്ടിൽ ആരോടും പറഞ്ഞിട്ടില്ല. പ്രതീക്ഷിക്കാതെ കയറിച്ചെല്ലുമ്പോൾ എല്ലാവർക്കും അതിശയം ആവും, ഒരു പാട് സന്തോഷവും.

ലോണാവാല ഘാട്ട് പ്രദേശത്തെ കാറ്റാണ് ഓർമ്മകളെ കല്ലടിക്കോടൻമല വഴി കാഞ്ഞിക്കുളത്തു തന്നെ എത്തിച്ചത്.

ഹൈസ്കൂളിൽ പഠിക്കുന്ന സമയം ആയപ്പോഴേക്കും കുമ്മാട്ടി പുരോഗമിച്ചിരുന്നു. വലിയ ഡബിൾ കാള വന്നു.
ആൾക്കാർ ചുമക്കേണ്ട - ജനറേറ്റർ വെച്ച്, വൈദ്യുതദീപങ്ങളാൽ അലങ്കരിച്ച കാളവണ്ടിയിലോ ടെമ്പോയിലോ കൊണ്ടുപോകാം.

ബാൻഡ്മേളവും വന്നു. കാളത്തണ്ട് ചുമന്നിരുന്ന ചെറുപ്പക്കാർക്ക് ഇപ്പോൾ സിനിമാപാട്ടുകൾക്ക് ചുവടുവെച്ചു നീങ്ങാ൦.

വർണശബളമായ പൂക്കാവടികൾ വന്നു. 
ഒരു കൊല്ലം തമിഴ്‌നാട്ടിൽ നിന്നു വന്ന കരകാട്ടവും നാദസ്വരവും ഉണ്ടായിരുന്നു.

ഒന്നുരണ്ടു തവണ നമ്മുടെ തറക്കാരുടെ വക കോൽക്കളിയും ഉണ്ടായി.



കഴിഞ്ഞ മൂന്നു കൊല്ലത്തിനുള്ളിൽ ഉണ്ടായ പരിഷ്‌കാരങ്ങൾ നേരിട്ടു കാണാൻ മനസ്സ് തുടിയ്ക്കുന്നുണ്ടോ?


_________________________________




പുലർച്ചെ അഞ്ചു മണിയ്ക്ക് ഒലവക്കോട് സ്റ്റേഷനിൽ ഇറങ്ങി വലിഞ്ഞു നടന്നു. 
ജംഗ്ഷനിൽ എത്തിയപ്പോഴേക്കും കോഴിക്കോടൻ ബസ് പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു. 
കയറി, ജനാലയ്ക്കരികിൽ തന്നെ ഇരുന്നു.

ഇളംകാറ്റ് മുഖത്തെയും മനസ്സിനെയും തൊട്ടുതലോടി തണുപ്പിയ്ക്കുന്നു.
ഒന്നിനും ഒരു മാറ്റവുമില്ല.
എന്നാലും, ചിരപരിചിതമായ ഓരോ മുക്കും മൂലയും മരവും കുന്നും എല്ലാം ആദ്യമായി കാണുന്നതു പോലെ.. 
വിഷുക്കണി പോലെ, കണ്ണെടുക്കാതെ എല്ലാം നോക്കിക്കണ്ടു.

ബസ് തത്രംകാവ് കടന്നുപോകുമ്പോൾ തത്രമുത്തിയെ തൊഴുതു, തൊട്ടു നെറുകയിൽ വെച്ചു.. 
ഇറങ്ങാറാവുന്നു.. മെല്ലെ എഴുന്നേറ്റ് വാതിലിനടുത്തേക്ക് നടന്നു.



കാഞ്ഞിക്കുളം ചെക്പോസ്റ്റിൽ ഇറങ്ങിയപ്പോൾ ചെറിയൊരു അപരിചിതത്വം തോന്നിയോ?
ആ സമയത്ത് ചായകുടിക്കാൻ പൊന്നുവേട്ടന്റെ കടയിൽ ആൾക്കാർ ഉണ്ടാവാറുള്ളതല്ലേ? 
ഇനി എല്ലാവരും ബെഡ്കോഫി ശീലമാക്കിയോ? 
അതോ ഇന്ന് കുമ്മാട്ടി ആയതുകൊണ്ട് അതിന്റെ തയ്യാറെടുപ്പിൽ ആവുമോ?



പടിയ്ക്കൽ എത്തിയപ്പോൾ, വീട്ടിനുള്ളിൽ വെളിച്ചം കാണാനുണ്ട്.
പതിവ് പോലെ, മുത്തി രാവിലെ നേരത്തെ തന്നെ എണീറ്റ് അടുക്കളയിൽ കേറിയിട്ടുണ്ടാവും.

ശബ്ദം ഉണ്ടാക്കാതെ പോയി കാളിങ് ബെൽ അടിച്ചു.
"ആരാ പ്പൊ ഈ നേരത്ത്?" എന്നു പറഞ്ഞ് മുത്തി കുമ്പിട്ടു കുമ്പിട്ടു വരുന്നു. വാതിൽ തുറന്ന് എന്നെ കണ്ടപ്പോൾ....
ആനന്ദാശ്രുക്കളോടെ ചുറ്റിപ്പിടിച്ചു.
"ദെന്താ കുട്ടീ ഒന്നും പറയാണ്ടെ വന്നത്? ങാ, അല്ലെങ്കിലും നിന്റെ കാര്യങ്ങൾ ഒക്കെ അങ്ങിനെ തന്നെ അല്ലെ.. വാ..!!"

അപ്പോഴേക്കും എല്ലാവരും എണീറ്റു വന്നു.
ഞാൻ വിചാരിച്ചതിലും കൂടുതൽ സന്തോഷമായി എല്ലാർക്കും..
നന്നായി, മുൻകൂട്ടി അറിയിക്കാതെ വന്നത്..

"ഇന്നല്ലേ കുമ്മാട്ടി?" ചോദിക്കാതിരിക്കാൻ പറ്റിയില്ല.

"ഉം..." 
അതെന്താണാവോ ഉത്തരം ഒരു മൂളലിൽ ഒതുക്കിയത്?

ങാ, എനിക്കുള്ളത്ര ആവേശം അവർക്കുണ്ടാവണമെന്നില്ലല്ലോ.
അല്ല, എന്റെ വരവല്ലേ അവർക്ക് കുമ്മാട്ടിയെക്കാൾ വലിയ ആഘോഷം!!


"പോയി കൊറച്ച് കെടന്നോ.. ദൂരയാത്ര കഴിഞ്ഞ് വന്നതല്ലേ.. " 

"വേണ്ട മുത്തീ, ഞാൻ വേഗം കുളിക്കട്ടെ. വേഷങ്ങളൊക്കെ വരാൻ തൊടങ്ങില്ല്യേ ഇപ്പൊ!!"

"ഉം.." ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് മുത്തി പറഞ്ഞു.. 
"വാ ബഡെ ഇരിയ്ക്ക്, പറയട്ടെ"

സോഫയിൽ മുത്തിടെ അടുത്തു തന്നെ ഇരുന്നു. 
കുറച്ചു സമയം എന്നെ നോക്കി ഇരിന്നിട്ടാണെന്നു തോന്നുന്നു മുത്തി തുടങ്ങിയത് -

"ഇക്കൊല്ലം കുമ്മാട്ടിയൊന്നും ണ്ടാവില്ല്യാ തോന്നുണൂ കുട്ട്യേ.."
"ങ്ങേ.." 
ഞെട്ടിയെങ്കിലും കേട്ടത് വിശ്വസിച്ചില്ല.
"അ.. അല്ല.. കുമ്മാട്ടി.. ഇല്ല്യാണ്ടിരിക്ക്യോ?" 

"ഇന്നലെ എന്തൊക്ക്യോ കച്ചറ ണ്ടായീത്രെ.."

"ഹാവൂ, അത്രേള്ളൂ? കുമ്മാട്ടിയാവുമ്പോ പിന്നെ...."
മുഴുമിക്കാൻ മുത്തി സമ്മതിച്ചില്ല.
"ദ് അങ്ങന്യല്ല കുട്ട്യേ.. കാര്യായിട്ട് എന്തൊക്ക്യോ നടന്നിട്ടുണ്ട്.."

പിന്നെ, ചുറ്റും ആരെങ്കിലും ഉണ്ടോ എന്ന് നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു.
"അടിപിടിയൊന്നും അല്ല, വെട്ടീന്നാ കേട്ടത്..."

"ങ്ങേ..." 
ഇത്തവണ അതിഭയങ്കരമായാണ് ഞെട്ടിയത്..

"മ്മടെ സോമനാണത്രെ വെട്ട് കിട്ട്യേത്..."
"ങ്ങേ... സോമൻ?.. നമ്മടെ..."
"ങാ.. അവൻ തന്നെ.."

കണ്ണുകളിൽ ഇരുട്ടു കയറി. തൊണ്ട വരണ്ടു. 
ഒരിറ്റ് ഉമിനീർ ഇറക്കാൻ പോലും ത്രാണിയില്ലാതെ വായ പൊളിച്ചിരുന്നു.

തൊണ്ടയിൽ കുടുങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം എന്നോണം മുത്തിടെ ശബ്‌ദം അശരീരി പോലെ കാതിൽ പതിച്ചു.

"കൊറച്ചായിട്ട് അവൻ ലോഡിങ്ങും പാർട്ടിക്കാര്യോം ഒക്കെ ആയി നടപ്പായിരുന്നു. 
ഇന്നലെ കാളയെ എടുക്കാൻ പോയതാണത്രേ. കാളയെ കൊണ്ടുവന്നത് പാർട്ടിക്കൊടി പിടിച്ചിട്ടാണെന്നാ കേട്ടത്.. 
അപ്പൊ മറ്റേ കൂട്ടര് തടഞ്ഞു.
സോമനും കൊറച്ചു ലോഡിങ്ങ്കാരും കൂടി അവരെ പൊതിരെ തല്ലീത്രേ.
രാത്രി മറ്റോരടെ ആൾക്കാര് വീട്ടില് കേറീട്ടാണത്രെ വെട്ടിയത്..
ഒന്നും പറയാറായിട്ടില്യാ ന്നും കേക്ക്ണ്ണ്ട്..
എന്ത് പാർട്ടി ആയാലും നമ്മടെ കുട്ട്യോളല്ലേ ഇവരൊക്കെ!!
കലികാലവൈഭവം!!.. 
ഇനീം ന്തൊക്കെ കാണണ്ടി വര്വോ ന്റെ തത്രമുത്തീ!!.."


"ഞാൻ ഒന്നു കിടക്കട്ടെ.. "
ഈ ഒരു സംഭാഷണമേ ഉണ്ടായിട്ടില്ല എന്നു നടിക്കാൻ ശ്രമിച്ചതാണോ ഞാൻ? 
ശബ്‌ദം പുറത്തു വന്നോ?!!
എന്തായാലും മുത്തി മറുപടിയൊന്നും പറഞ്ഞില്ലെന്നു തോന്നുന്നു..

വേച്ചുവേച്ച്, ചുമരിൽ പിടിച്ച്, മെല്ലെ നടന്ന് കിടക്കയിലേക്ക് മറിഞ്ഞു..

__________________________________






എന്റെ ബോധം തെളിയുകയാണോ അതോ പോവുകയാണോ?
കുമ്മാട്ടിവേഷങ്ങൾ പടി കടന്നു വരുന്നത് എനിക്ക് വ്യക്തമായി കാണാം.
കൂട്ടത്തിൽ സോമനും ഉണ്ട്.
"കുമ്മം കുമ്മം കുമ്മാട്ട്യേ..."

പതിവിലും വേഗത്തിൽ ആണല്ലോ അവർ വരുന്നത്...

അടുത്തെത്തുംതോറും അവർ വളർന്നു വലുതായിക്കൊണ്ടിരിക്കുന്നു. 
ഇപ്പൊ എല്ലാവർക്കും മുറ്റത്തെ ചെന്തെങ്ങിന്റെ ഉയരം ഉണ്ട്..

"കുമ്മം കുമ്മം കുമ്മം.............." 
ശബ്ദത്തിനു ഘനം കൂടിക്കൂടി വരുന്നു.
കൊടുങ്കാറ്റിന്റെ അലർച്ച പോലെ അത് അവിടെ ചുറ്റിനിൽക്കുന്നു.

ഇപ്പൊ കരിവേഷം അല്ല, അവർ കോമരങ്ങളായി ഉറഞ്ഞുതുള്ളുകയാണ്..
കയ്യിൽ ശീമക്കൊന്നത്തറിയല്ല, പള്ളിവാളാണ്......

"ഹിയ്യോ.... ഹും.... ഹിയ്യോ....."
കോമരങ്ങൾ ചാടിയുറഞ്ഞു തുള്ളുന്നു.
നെറുക വെട്ടിപ്പൊളിച്ച് ചോരയൊഴുകുന്നു..


മുത്തിയാണോ പാടുന്നത്?

"മുമ്മുളം നാവുകൊണ്ട് 
ദാരികന്റെ തല ചുറ്റിപ്പിടിച്ച്....
പേരെഴും പള്ളിവാൾ കൊണ്ട് 
ദാരികന്റെ തലയറുത്ത് ......"



"ഹിയ്യോ....  ഹിയ്യോ....."

അതെ.. അവരുടെ മറ്റേ കയ്യിൽ ദാരികന്റെ തലയാണ്...

ആ ദാരികശിരസ്സുകളെല്ലാം എന്നെയല്ലേ നോക്കുന്നത്?
ദൈന്യതയാണോ ആ കണ്ണുകളിൽ??

ആ ശിരസ്സുകൾക്ക് നമ്മുടെ ആൾക്കാരുടെ ഛായയില്ലേ!!!
നമ്മടെ കുട്ട്യോള്.....
തത്രമുത്തിടെ കുട്ട്യോള്....


വിറച്ചുപൊള്ളുന്ന ശരീരത്തെ ഭ്രൂണാവസ്ഥയിൽ ചുരുട്ടി കമ്പിളിയ്ക്കുള്ളിൽ തള്ളി..
തണുത്തുറഞ്ഞ കൈകളെ നെഞ്ചോടു ചേർത്തു കൂപ്പി..
കണ്ണുകൾ ഇറുക്കിയടച്ചു...

"തത്രമുത്തീ.. കാത്തോളണേ...."


*********************



                                                                                               സതീഷ് മാടമ്പത്ത്
Published in "Dwani" (DMA) 2019

Comments

  1. മനസ്സില്‍ കൊണ്ടു എന്ന് പറയാതെ വയ്യ. ഒപ്പം പഠിച്ച സോമന് അരുതാത്തത് വന്നെന്ന് അറിഞ്ഞപ്പോള്‍ ഉണ്ടായ ഉള്‍ക്കിടിലം വായനക്കാരിലും പ്രകമ്പനം കൊണ്ടു.

    കുറേ അവിചാരിതമായ സംഭവങ്ങളുടെ ആകെത്തുകയാണ്‌ ജീവിതം. സന്തോഷവും ദുഃഖവും എല്ലാം സമാസമം.

    ReplyDelete
  2. Dinesh,
    ഇഷ്ടമായി എന്നറിഞ്ഞു വളരെ സന്തോഷം...
    അതെ, ജീവിതത്തിന്റെ ഗതി ഉൾക്കൊള്ളാനല്ലേ പറ്റൂ, മാറ്റാനാവില്ലല്ലോ!!

    ReplyDelete
  3. Replies
    1. വളരെ നന്ദി, ഡോ.മനോജ്‌.. :-)

      Delete
  4. Ente Satheshettaa.... Otta vakkil paranjal.. "Polichu ttoo.." Ithrayum nannayi kadha ezhuthum ennu nirechilla. Iniyum Ezhuthanam, Amminiyum, Kummattiyum Kongad Chanthayum Kalakki TTO

    ReplyDelete
    Replies
    1. Valare valare nanni.. Sorry, aaraanennu manassilaayilla.. "Unknown" ennaanu kaanunnathu.. Enthayalum, veendum.. valare valare nanni :-)

      Delete

Post a Comment

Popular posts from this blog

We can remember all 72 Melakarta Raga swarasthanams... !!!

മുത്തി പറഞ്ഞ കഥ - ഉണ്ണിയും കാട്ടാളത്തിയും ...