Posts

Showing posts from 2021

ശങ്കരൻ നായാടി

Image
Click here to watch the YouTube Video Version (കഥാചിത്രം - ശങ്കരൻ നായാടി)   ശങ്കരൻ നായാടി ------------------------------------ ഭദ്രകാളിയ്ക്കു കലി കയറി. ആദ്യമായിട്ടാണ് ഒരാൾക്കിത്ര ധിക്കാരം!! ഭക്തന്റെ നീണ്ട തപസ്സിനൊടുവിൽ പ്രത്യക്ഷപ്പെട്ടതാണ്!! ചോരയിറ്റു വീഴുന്ന നീണ്ട നാക്ക്.. കൂർത്തുനീണ്ട ദംഷ്ട്രകൾ.. കനൽക്കട്ടകൾ പോലത്തെ കണ്ണുകൾ.. തലയോട്ടിമാല.. അഴിച്ചിട്ട മുടി.. പത്തു കൈകളിൽ ആയുധങ്ങൾ, ദാരികന്റെ തല.. "ദേവി ക്ഷമിയ്ക്കണം. അടിയന് ചിരിക്കാതിരിക്കാൻ പറ്റുന്നില്ല.  ഇത്ര ഘോരരൂപിണിയായ, ശത്രുസംഹാരിണിയായ ദേവിയുടെ പാതാളം പോലത്തെ ആ മൂക്ക്!! ഒരു ജലദോഷം വന്നാലുള്ള അവസ്ഥ ആലോചിച്ചു പോയി" "ഹ ഹ ഹ ഹ ഹ ......" നാറാണത്തു ഭ്രാന്തൻ നിലത്ത് വീണുരുണ്ടു ചിരിച്ചു. "അല്ല മുത്തീ, പ്രാന്തനായതോണ്ടാണോ പേടി ഇല്ലാത്തത്?" അതുവരെ നല്ല രസത്തിൽ കഥകേട്ടുകൊണ്ടിരുന്ന കുഞ്ചുണ്ണൂലിയ്ക്ക് അതായിരുന്നു സംശയം!  "ഏയ്, അല്ല കുട്ടീ. വരരുചിടെ പറയി പെറ്റ പന്തിരുകുലത്തിലെ  ദിവ്യനായിരുന്നു നാറാണത്തു ഭ്രാന്തൻ. ദൈവാംശം ഉള്ള ആൾ, ത്രികാല ജ്ഞാനി!! ആൾക്കാരടെ മുമ്പില് പ്രാന്തനായി നടക്ക്

സുഗതകുമാരിക്ക് ...

Image
Published in KHNA Anjali - Jan 2021   സുഗമ കാവ്യകുമാരി മലയാളത്തിന്റെ  ഗത ചരിത്രത്തിനോർമ്മയായെങ്കിലും  അഗതികൾക്കെന്നുമമ്മ തൻ സ്നേഹമായ്  അമൃതു പോലെ വിളങ്ങും, സുനിശ്ചിതം കവിത പാടി നടപ്പോർക്കു ദൈവമായ്‌  കഠിന കാവ്യ വ്രതർക്കെന്നുമൂർജ്ജമായ്‌  പ്രണയബദ്ധർക്കു രാധയായ്, കൃഷ്ണനായ്  കരളിലെന്നും തെളിഞ്ഞു കത്തും, ദൃഢം   കവന ദേവത കാവ്യലോകത്തിന്റെ   കളരിയിൽ ചേർത്ത കാവ്യ വൈഡൂര്യങ്ങൾ  കലകൾ തൻ പൊൻ കിരീടത്തിലെപ്പോഴും  കറകളറ്റു തിളങ്ങുമെന്നാകിലും പ്രകൃതിമങ്ക തൻ കാർ കൂന്തൽ, കാനന- ത്തടമറുത്തു കരിച്ച പാഴ്ക്കുറ്റികൾ  അവയിലൊന്നിൽ തനിച്ചിരുന്നിപ്പൊഴും ചിറകൊടിഞ്ഞൊരു പക്ഷി കേഴുന്നു പോൽ  ഉറവ വറ്റി വരണ്ട ഭൂദേവി തൻ  ഉഴറി വിങ്ങുന്ന മാറിടം തന്നിലായ്  അലറിയാർത്തു വിലപിച്ചു പതിച്ചു കൊ - ണ്ടിവിടെ രാത്രിമഴ തോരാതെ പെയ്തു പോൽ    കരയുമമ്മ തൻ ആത്മാവു നിത്യമാം  പരമ സത്യത്തിൽ ശാന്തി പ്രാപിക്കുവാൻ  പ്രകൃതിയായ മാതാവിനെ, നോവാതെ  വ്രണിതയാക്കാതെ നോക്കാം നമുക്കിനി  മഥിതർ, വാഴ്വിന്റെ കയ്പു കുടിച്ചവർ- ക്കരികിലെപ്പോഴും അമ്മയുണ്ടാകയാൽ  കരയുമാത്മാക്കളൊഴുകും നിളാ നദി - ക്കരയിലാണവർക്കെൻ സ്നേഹ തർപ്പണം    

ഉണ്ണൂലീ ചരിതം പതിനാറാം ദിവസം

അങ്ങനെയാണ് ഉണ്ണൂലിയെ കൊല്ലാം എന്ന് തീരുമാനമായത്!  പാമ്പേരിയൻ പാറയുടെ മുകളിൽ നിന്ന് തള്ളിയിടാം. ആത്മാർത്ഥ മിത്രങ്ങളായ സുഗുണനും പരമേശ്വരനും വേണ്ട നിർദ്ദേശങ്ങൾ കൊടുത്തിട്ട്, പുല്ലോട്ടപ്പൻ ചാരുകസേരയിലേയ്ക്ക് ചാഞ്ഞു. ഒരു വെറ്റിലയെടുത്ത്, അറ്റം നുള്ളി, അതിൽ ഒരു ലക്ഷ്യബോധമില്ലാതെ ചുണ്ണാമ്പു തേച്ചുകൊണ്ടിരുന്നു.                                                   ******************** പാമ്പേരിയൻ പാറയുടെ മുകളിൽ പൊട്ടിപ്പൊളിഞ്ഞ, ആളനക്കമില്ലാത്ത ഒരു സുബ്രഹ്മണ്യ ക്ഷേത്രമുണ്ട്. ശാന്തിയും, കഴകവും ഒന്നുമില്ലെങ്കിലും, മിക്കവാറും തിങ്കളാഴ്ച വൈകുന്നേരങ്ങളിൽ  - മുപ്പട്ടു തിങ്കളാഴ്ചകളിൽ മുടങ്ങാതെ- പുല്ലോട്ടപ്പൻ അവിടെ ദർശനം നടത്തും. താഴെ ശോകനാശിനിപ്പുഴയിൽ കുളിച്ചു തോർത്തി, കുന്നുകയറി, തനിക്കും കുടുംബത്തിനും ആരോഗ്യവും സർവൈശ്വര്യങ്ങളും ഉണ്ടാവണേ, കൃഷിക്ക് നല്ല മഴ കിട്ടണേ എന്നൊക്കെ പ്രാർത്ഥിക്കും.  അങ്ങനെ ഒരു വൈകുന്നേരം ആണ് പാറയുടെ അങ്ങേ ചെരുവിൽ ആരോ ഇരിയ്ക്കുന്നുണ്ടെന്നു  തോന്നിയത്.  "ഇവിടെ ആര്  വരാൻ" എന്ന് വിചാരിച്ച് കുന്നിറങ്ങാൻ തുടങ്ങിയപ്പോൾ ആ ഭാഗത്തു നിന്ന് ഒരു പാട്ടു കേൾക്കുന്നു. കൗതുകത്തോടെ, ധൃതിയി

മതേർസ് ഡേ

 ആ ദിവസം ഞാൻ ചെറിയച്ഛന്റെ വീട്ടിൽ അവരുടെ മക്കളുടെ കൂടെ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചെറിയച്ഛന്റെ വീട്ടിൽ നിന്നു നോക്കിയാൽ എന്റെ വീടിന്റെ കിണറു കാണാം. വീട്ടിൽ നിന്നും ഒരു അമ്പതു മീറ്റർ ദൂരത്താണ് വേനൽക്കാലത്തും വെള്ളം കിട്ടുന്ന കിണർ. അവിടെ വന്നു ഉറക്കെ വിളിച്ചാൽ ചെറിയച്ഛന്റെ വീട്ടിൽ കേൾക്കാം. ഇപ്പോഴും ഓർമയുണ്ട്, അവരുടെ വീടിന്റെ പിന്നിലെ പ്ലാവിന് താഴെ കളിക്കുകയായിരുന്നു ഞാൻ. അപ്പോഴാ ഏട്ടൻ ഉറക്കെ വിളിക്കുന്നത് കേട്ടത്. അന്നെനിക്ക് പത്തു വയസ്സാണ്. ഡാ അച്ച വിളിക്കുന്നൂ, വാ. എന്ന് പറഞ്ഞു ഉറക്കെ വിളിച്ചു. അച്ഛനെ പേടിയായിരുന്നു. അതുകൊണ്ടു കളി പകുതി നിർത്തി പോകേണ്ട സങ്കടം മാത്രമായിരുന്നു മനസ്സിൽ. എപ്പോഴും ചെറിയച്ഛന്റെ വീട്ടിലേക്കും തിരിച്ചും ബസ് ആയിട്ടാണ് പോകാറ്. ഗിയറൊക്കെ മാറ്റി ഹോൺ അടിച്ചു ഫ്രണ്ട് രാധയുടെ വീടിന്റെ തൊണ്ണൂറു ഡിഗ്രി വളവു തിരിഞ്ഞു ചരലിൽ തെന്നി തിരിയുമ്പോൾ എതിരെ വന്ന വെള്ളച്ചി താടിക്കു കയ്യും കൊടുത്തു കുട്ടീ, പതുക്കെ പോ കുട്ടീ എന്ന് പറഞ്ഞു. കുഞ്ഞുണ്ണീ എന്ന് വിളിച്ചിരുന്ന അവരുടെ അസാധാരണമായ 'കുട്ടി' വിളിയും താടിക്കു കൈകൊടുത്തു എന്നെത്തന്നെ നോക്കിനിൽക്കുന്ന അവരെയും കണ്ണാടി