ആമവിജ്ഞാനകോശം




അമേരിക്കക്കാരൻ പുഷ്‌കർ കുമാർ നായർ നമ്പീശൻ ആദ്യമായി ലീവിൽ വരുന്നു. സ്വീകരണം ഭാര്യവീട്ടുകാരുടെ അവകാശമായതു കൊണ്ട് അവരെല്ലാവരും വിമാനത്താവളത്തിൽ തലേദിവസം തന്നെ പായും തലയിണയുമായി എത്തിയിരുന്നു.
ബന്ധത്തിന്റെ പ്രോട്ടോക്കോൾ അനുസരിച്ചു കെട്ടിപ്പിടിച്ചതിനു ശേഷം, എല്ലാവരും ടാറ്റാ സുമോയിൽ നാലു ക്രീമീലെയറുകളായി അടുക്കപ്പെടുന്നു.
ലെയർ 1: ഭാര്യയുടെ മാതാ പിതാ ഗുരു ദൈവം..
ലെയർ 2: പുഷ്‌കർ കുമാർ നായർ നമ്പീശൻ
ലെയർ 3: അളിയൻസ്, ബന്ധുക്കൾ (പലവക)
ലെയർ 4: പെട്ടി സഞ്ചി കുട വടി

ബന്ധുക്കളെ കളയാൻ നിർവാഹമില്ലാത്തതു കൊണ്ട്, ഒരു സഞ്ചി പിച്ചക്കാരനു കൊടുക്കുന്നു. വേറൊരു സഞ്ചി "ഐ ഡോണ്ട് നോ രാം നാരായൺ" എന്നു പറഞ്ഞ് വഴിയരുകിൽ വെച്ച് ഓടി രക്ഷപ്പെടുന്നു.

പുലർച്ചെ അഞ്ചുമണിയ്ക്ക്, വീട്ടുപടിയ്ക്കൽ വണ്ടിയെത്തിയതും അമ്മായിമാതാപിതാ, സ്ക്കഡ്ഡും പേട്രിയറ്റുമായി വീട്ടിനുള്ളിലേക്ക് സ്വയം വിക്ഷേപിച്ചു. ഇറങ്ങാൻ ശ്രമിച്ച പുഷ്‌കർ N(A)RI യെ ബന്ധുബലവാൻമാർ വണ്ടിയിലേയ്ക്കു തന്നെ പുഷ് ചെയ്തു കയറ്റി.  
അഞ്ചുമിനുട്ടിൽ വേഷം മാറി, വിളക്കും താലവുമായി വന്ന സ്ക്കഡിന്റെയും പേട്രിയുടെയും ആജ്ഞാനുസരണം അളിയബന്ധുമിത്രകളത്രാദികൾ, ലോകകപ്പ് ഫുട്ബാൾ ട്രോഫിയെന്നപോൽ പുഷ്കുവിനെ എടുത്തുയർത്തി വീടിനുചുറ്റും ആർപ്പുവിളിച്ചുകൊണ്ട് മൂന്നു വലത്തു വെച്ച്, ഉമ്മറപ്പടിയിൽ കൊണ്ടിട്ടു. 

മൂന്നുമാസം മുന്നേ നാട്ടിലെത്തിയ ഭാര്യ വാതിലിനുപിന്നിൽവന്ന് തിരനോട്ടം നടത്തി. അളിയൻ കാലുകഴുകിച്ചു. കല്യാണദിവസം ഓർമ്മവന്ന പുഷ് പെട്ടെന്നു കയ്യിൽ കിട്ടിയ പത്തു ഡോളർ നോട്ട് അളിയനെ പിടിപ്പിച്ചു. ഫ്ലൈറ്റിൽ നിന്നു കിട്ടിയ മിനിയേച്ചർ വിസ്‌കി ആരുംകാണാതെ പോക്കറ്റിലിട്ടു കൊടുത്തു. പെട്ടി തുറന്ന് സോപ്പ്, ചീപ്പ്, കണ്ണാടി, ചോക്ലേറ്റ് എന്നിവ എല്ലാവർക്കും വിതരണം ചെയ്ത് സ്നേഹപ്രകടനം നടത്തി.

:
ഇനിയങ്ങോട്ട് നിയമത്തിൽ ഉള്ളവരുടെ ഊഴമാണ്.

അളിയന്റെ മൂന്നുമാസം പ്രായമുള്ള കുട്ടിയുടെ ജൈവദ്രവം ദർഭപ്പുല്ലിൽ മുക്കി അമ്മായിമാതാ മരുമോന്റെ മുഖത്ത് മൂന്നു പ്രാവശ്യം തളിച്ചു, കുറച്ച് കുടിപ്പിച്ചു - "ഉണ്ണിമൂത്രം പുണ്യാഹം" എന്ന വേദമന്ത്രം ഉറക്കെയുറക്കെ ചൊല്ലിക്കൊണ്ട്.

"മോനേ, വരൂ വരൂ, എത്ര കാലമായി കണ്ടിട്ട്? യാത്രയൊക്കെ സുഖമായിരുന്നോ?" എന്നു മാത സ്വാഗതമോതി;
പുഷ്കു പറഞ്ഞുകൊണ്ടിരുന്ന മറുപടി കേട്ടു സമയം കളയാതെ അകത്തേയ്‌ക്കോടി.

സ്വമേധയാ കസേരയിൽ ഇരിക്കാൻ തുടങ്ങിയപ്പോൾ, അളിയൻ കസേര കാലുകൊണ്ടു തട്ടി ദൂരെയെറിഞ്ഞു - സമയമായില്ല പോലും..
വജ്രാസനം കുത്തി നിലത്തുവീണെഴുന്നേറ്റ മരുവിനു മുന്നിൽ അ.അപ്പൻ തൊഴുകൈയുമായി നിന്നു.
"മോനെ, വരൂ, വന്നകാലിൽ നിൽക്കാതെ ഇരിയ്ക്കൂ" എന്ന് അപേക്ഷിച്ചു.
അപ്പോഴേക്കും അളിയൻ കസേര തിരിച്ചുകൊണ്ടുവന്നിട്ടിരുന്നു.
:

കർട്ടൻ വീണ്ടും ഉയരുമ്പോൾ രംഗത്ത് പുഷ്കുവും കസേരയും മാത്രം.
ആന്റിമമ്മി സ്റ്റേജിന്റെ ഇടതുഭാഗത്തുനിന്ന് ആധിതാളത്തിൽ കുണുങ്ങിക്കുണുങ്ങിവന്ന് രംഗപൂജ നടത്തി. എന്നിട്ട് മരുവിന്റെ മുന്നിലെത്തി കർത്തരിമുദ്ര പിടിച്ച്, കണ്ണുകൾ ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ച് അരമണ്ടിയിൽ നിന്നു.
"മോനേ.. കുടിയ്ക്കാനെന്താ? തണുത്തതോ ചൂടുള്ളതോ?"
ഉത്തരം ക്ലിയർ ആൻഡ് ക്രിസ്പ് ആയിരിയ്ക്കണമെന്ന മാനേജ്മെന്റ് തത്വം കാണാപ്പാഠമായിരുന്ന പുഷ്കുവിന് ഒട്ടും ആലോചിക്കേണ്ടിവന്നില്ല.
"ചൂടായിക്കോട്ടെ ആന്റിമമ്മീ"

ആ.മമ്മി ഒരുവട്ടം കൂടി സഭാവന്ദനം നടത്തി കൂപ്പിയ കൈകളോടെ, കുണുങ്ങിക്കുണുങ്ങി പുറകോട്ടു നടന്നുമറഞ്ഞു.
ചായയിടാൻ അന്നത്തെ പാൽ എത്താതിരുന്നതു കൊണ്ട്, ഒരു ഗ്ലാസ് നാരങ്ങാവെള്ളം കലക്കി തിളപ്പിച്ചു കൊണ്ടുവന്നു.
"മോനേ, സ്വന്തം വീടുപോലെ കരുതൂ ട്ടോ" എന്ന് പറഞ്ഞു ഗ്ളാസ് കയ്യിൽക്കൊടുത്തു.


ജെറ്റ്ലാഗ് കൊണ്ട് നായർ നമ്പീശനും, രാത്രി ഉറങ്ങാത്തതു കൊണ്ട് ബന്ധുജനങ്ങളും രംഗവേദിയിൽത്തന്നെ വീണുറങ്ങി.
ഇടക്കിടയ്ക്ക്, ദുഃസ്വപ്നത്തിലെന്ന പോലെ മമ്മി ഉറക്കത്തിൽ കൈകൾ മേൽപ്പോട്ടുയർത്തി "മോനേ മോനേ" എന്ന് ഒരു കുഞ്ഞാടിനെപ്പോലെ കേഴുന്നുണ്ടായിരുന്നു.
:
:
"അയ്യോ!! ഊണിന്റെ സമയമായല്ലോ.. രാവിലെ ഒന്നും കഴിച്ചിട്ടുമില്ല" എന്ന് ഇടിവെട്ടീടുംവണ്ണം വിലാപം കേട്ടാണ് സദസ്യർ ഞെട്ടിയുണർന്നത്.
"മോനേ.. ഞങ്ങളോടു ക്ഷമിച്ചു എന്നൊന്നു പറയൂ" എന്നു കരഞ്ഞ് എല്ലാവരും പുഷ്‌കറിന്റെ കാലിൽ വീണു മാപ്പിരന്നു; അദ്ദേഹം ക്ഷമിച്ചു എന്നു സങ്കൽപ്പിച്ച് എണീറ്റു.
രാവിലെ ബ്രേക് ഫാസ്റ്റ് പതിവില്ലാത്ത നമ്പീശന് സത്യത്തിൽ ആശ്വാസമാണ് തോന്നിയത്.

അഞ്ചുനിമിഷത്തിനുള്ളിൽ, കഥയുടെ മർമ്മപ്രധാനമായ അടുത്ത രംഗത്തിനുള്ള സ്റ്റേജ് ഒരുങ്ങി.
രാവിലത്തെ ആതിഥ്യമര്യാദാകോട്ടം ഉച്ചയൂണിൽ തീർത്തുകൊള്ളാം എന്ന് ആതിഥേയർ അഗ്നിസാക്ഷിയായി ശപഥം ചെയ്തു.
മരുമോന്റെ കൈകഴുകിപ്പിച്ചു കൊണ്ടുവന്ന് കസേരയിൽ ആനയിച്ചിരുത്തി. മൂത്ത അളിയന്റെ മൂന്നാംക്ലാസ്സുകാരൻ കലാപ്രതിമ ഇംഗ്ലീഷിൽ പ്രാർത്ഥനയും സ്വാഗതപ്രസംഗവും നടത്തി.

നാക്കിലയിട്ട്, അതിൽ വിഭവങ്ങളൊക്കെ വിളമ്പി. മര്യാദ നോക്കാതെ വാരിത്തിന്നാൻ തുടങ്ങിയ മരുവിന്റെ കൈ അളിയൻ തട്ടിമാറ്റി, പുറകോട്ടു ചേർത്തു ബലമായി പിടിച്ചു;
മാതാജി "മോനേ.. വരൂ, ഇരിയ്ക്കൂ. ഊണ് കഴിക്കാം. മടിയ്ക്കാതെ കഴിക്കൂ ട്ടോ" എന്നുപറഞ്ഞുകഴിഞ്ഞ് "ഓക്കേ" എന്ന് കണ്ണുകാണിച്ചപ്പോൾ, ഉണ്ണാൻ കൈ വിട്ടുകൊടുത്തു.

രണ്ടാമത് ആരുവിളമ്പണം എന്ന കാര്യത്തിലാണ് ചെറിയൊരു സംശയം വന്നത്. മര്യാദകൾക്കൊന്നും ഒരു കോട്ടവും വന്നുകൂടാ.
"ഗ്രന്ഥം എടുത്തു നോക്കൂ കുട്ടീ" എന്ന് അകത്തുനിന്ന് മുത്തശ്ശിയാണ് വിളിച്ചുപറഞ്ഞത്.

അടുത്തനിമിഷത്തിൽ ഗ്രന്ഥവുമായി മൂന്നു കുട്ടിക്കരണം മറിഞ്ഞെത്തിയ പ്രതിമ ജഡ്ജസിന്റെ പ്രത്യേകാഭിനന്ദനത്തിന് വീണ്ടും പാത്രമായി. ആ പാത്രത്തിൽ രണ്ടു പഴംനുറുക്കിട്ടു മടക്കിയയച്ച് രണ്ടാമത്തെ അളിയൻ ഗ്രന്ഥം തുറന്നു.

ആമ (തിഥ്യ ര്യാദാ) വിജ്ഞാനകോശം!!
സ്‌നേഹവർഷത്തിൽ കുളിപ്പിച്ചുകിടത്തേണ്ട, മര്യാദകൾ കടുകിട തെറ്റിച്ചുകൂടാത്ത നയതന്ത്രജ്ഞന്മാർ വരുമ്പോൾ മാത്രമേ ഇത്രയും വിശദമായി കാര്യങ്ങൾ നോക്കേണ്ടതുള്ളു.
"രണ്ടാമത് അമ്മ തന്നെ മൂന്നു കരണ്ടി ചോർ വിളമ്പണം. അതിനു മുകളിൽ മൂന്നുതുള്ളി നെയ്യും മൂന്നുതരി പഞ്ചസാരയും വെച്ചാൽ പിന്നെ ആർക്കും ആവാം" - അളിയൻ തീർപ്പുകൽപ്പിച്ചു (മൂന്നാം അദ്ധ്യായം, പാര ഒന്ന്)

തലയിൽ ചോറ്റുപാത്രം വെച്ച്, കൈകളിൽ നെയ്യും പഞ്ചസാരയുമായി, തളികയേറിവന്ന് മമ്മി കുച്ചിപ്പുടിവിളമ്പുകർമ്മം നിർവഹിച്ചു.

 പിന്നെ അവിടെ ഒരു പൂരമായിരുന്നു. എല്ലാവരും കയറിനിരങ്ങിയ ഇലയിൽ സ്ഥലമില്ലാത്തതു കൊണ്ട് അവസാനത്തെ രണ്ടുപേർക്ക് പുഷ്‌കറിന്റെ തലയിൽ വിളമ്പേണ്ടി വന്നു, ഒരാൾക്ക് നെഞ്ചത്തും!!
അതിനിടയിൽ സ്വയം പപ്പടം എടുക്കാൻ നീണ്ട അമേരിക്കൻ നയവഞ്ചകന്റെ കൈ ചെറിയ അളിയൻ തല്ലിയൊടിച്ചു. തക്കസമയത്ത് അദ്ദേഹം കണ്ടില്ലായിരുന്നെങ്കിൽ അതുവരെ ആമവിജ്ഞാനകോശം അക്ഷരംപ്രതി പിന്തുടർന്നത് വൃഥാവിലായേനേ!!
തിരുവാതിരകളിച്ചെത്തിയ നാത്തൂൻ "ഏട്ടാ, പപ്പടം ഇല്ല്യാതെ എങ്ങന്യാ കഴിക്ക്യാ? ഏയ്, ഒന്നു പോരാ, രണ്ടെണ്ണം കഴിക്കൂ" എന്ന് പറഞ്ഞ്, ഒന്നിനു പുറകെ ഒന്നായി യഥാവിധി രണ്ടുപപ്പടം ഇലയിൽ വെച്ചു.

അപ്പോഴേയ്ക്കും പത്തു ദിവസത്തേയ്ക്കുള്ള ഭക്ഷണം അതിഥിയുടെ ഉള്ളിലായിക്കഴിഞ്ഞിരുന്നു. ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടുന്നതു കണ്ട അളിയൻമാർ ഒരുകൈ സഹായിയ്ക്കാൻ തന്നെ തീരുമാനിച്ചു. മമ്മി "മോനേ മോനേ" എന്നുജപിച്ച് ഉരുട്ടിക്കൊടുത്ത ഉരുളകൾ കൊണ്ട് അവർ ആനയൂട്ടു നടത്തി. സ്‌നേഹംകൊണ്ടു വീർപ്പുമുട്ടിയ രാജ്യതന്ത്രജ്ഞൻ സർവ്വശക്തിയുമെടുത്ത് കുതറിയെണീറ്റ് ഇറങ്ങിയോടി. "പിടിയവനെ, വിടരുത്.." എന്നാക്രോശിച്ച് സന്നദ്ധസേന പുറകെയും.
മുറിട്രൗസറിട്ട്, വീട്ടിൽ നിന്ന് ഇറങ്ങിയോടുന്നത് കുട്ടികളെപ്പിടുത്തക്കാരൻ  ബംഗാളിയാണെന്നു കരുതി കരക്കാർ കല്ലെറിഞ്ഞു വീഴ്ത്തി.
റിട്ടയേഡ് പട്ടാളം കുട്ടപ്പേട്ടൻ ഹിന്ദിയിൽ പ്രത്യേകം തയ്യാറാക്കിയ തെറികൾ ബംഗാളിയുടെ ചെവിയിൽ പറഞ്ഞുപിടിപ്പിച്ചു. ശേഷം ചെവിക്കല്ലടിച്ചു പൊട്ടിക്കാനും മറന്നില്ല,
പുറകെ വന്ന ബന്ധുസേന കരസേനയോടു നന്ദിപറഞ്ഞ്, ഗിനിപ്പന്നീന്റെ മോനെ തോളിലേറ്റി ഫുഡ് ലാബിലേയ്ക്കു തിരിച്ചു നടന്നു.
അക്ഷമരായി കാത്തിരുന്ന ഭക്തജനങ്ങളോടു മാപ്പുപറഞ്ഞ് നാടകം പുനരാരംഭിച്ചു.

കാര്യപരിപാടികൾ എവിടെയുമെത്തിയിട്ടില്ല, ഇവനെ ഇനിയും ഓടാൻ അനുവദിച്ചുകൂടാ.
ബൂർഷാസിയുടെ കൈകൾ കസേരയിൽ പുറകോട്ടുപിടിച്ചു കെട്ടി. വായതുറക്കാൻ വിസമ്മതിച്ചപ്പോൾ ഒരു വളണ്ടിയർ സാധനത്തിന്റെ മൂക്ക് അടച്ചുപിടിച്ചു. ശ്വാസം കഴിക്കാൻ തുറന്ന വായിൽ ശ്വാസത്തിനു പകരം പത്തുരുള ചോറും സമാസമം കറികളും കുത്തിയിറക്കി. ആന്റിമമ്മി "മോനേ മോനേ.. മടിക്കാതെ കഴിക്കൂ മോനേ. ഇല്ലെങ്കിൽ ക്ഷീണിയ്ക്കില്ലേ?" എന്നു കൊഞ്ചിച്ച് ഉരുട്ടിക്കൊടുത്തു. അത്യാവശ്യത്തിന് ചില വിശേഷങ്ങൾ ചേർത്ത് " കഴിക്കടാ ...മോനേ" എന്ന് അളിയന്മാരും.
ചെറിയ ഒരു പിഴവുപോലും വരാതിരിയ്ക്കാൻ ഗ്രന്ഥവും നോക്കി അ.അപ്പൻ തൊട്ടടുത്തു തന്നെ നിന്നു.

കഥാപുരുഷന്റെ സേഫ്റ്റിവാൽവ് ആദ്യത്തെ വിസിലടിച്ചപ്പോൾ സ്നേഹമര്യാദകൾ പകുതിയേ കഴിഞ്ഞിരുന്നുള്ളൂ.
ഒരു നിയുക്തഭടൻ ഓടിപ്പോയി മുത്തശ്ശിയുടെ പ്രത്യേകകസേരയും ബക്കറ്റും കൊണ്ടുവന്നു. ഗിനിയെ കസേരയിലേയ്ക്കു മാറ്റിസ്ഥാപിച്ച്, അടിയിൽ ബക്കറ്റു വെച്ചു.

"അടുത്തത് രസവും ചോറും.." ആന്റിഫാദർ കൽപ്പിച്ചു.
തൽക്ഷണം വിശിഷ്ടാതിഥിയുടെ ബോധം മറഞ്ഞു.
ഒടിഞ്ഞുതൂങ്ങിയ തലയിൽ കയറിട്ട് ഉത്തരത്തിൽകെട്ടി നേരെ നിർത്തിയിട്ട് മൂത്ത അളിയൻ അഭ്യർത്ഥിച്ചു.
"രസം കഴിക്കേണ്ട രീതി ഗ്രന്ഥത്തിൽ ഒന്നു നോക്കൂ പിതാശ്രീ"
സ്വയം കഴിക്കാൻ വയ്യാത്തവർക്ക് വലംപിരിശംഖിൽ കൊടുക്കാവുന്നതാണ് എന്ന് അപ്പൻശ്രീ വായിച്ചെടുത്തു. (ആമ വി.കോ. പത്താം അധ്യായം, പാര 6).

അളിയൻശ്രീ വലംപിരിശംഖ് ബ്രോ-ഇൻ-ലോയുടെ വായുടെ ഇടംകോണിൽ കുത്തിയിറക്കി. നാത്തൂൻ മണ്ണെണ്ണ ഒഴിയ്ക്കുന്ന കാളം (ഫണൽ) കൊണ്ടുവന്ന് വലംകോണിലും കുത്തിയിറക്കി.
ഭാരത് മാതാ ചോറ് അരച്ച് വെള്ളത്തിൽ കലക്കിക്കൊടുത്തു.
കാളത്തിലൂടെ ചോറും ശംഖിലൂടെ രസവും കുത്തിയൊലിച്ചിറങ്ങി.
"മോനേ മോനേ ക്ഷീണിക്കില്ലേ? അമേരിക്കയിൽ ഇതൊന്നും കിട്ടില്ലല്ലോ. മടിക്കാതെ കഴിക്കൂ .....മോനേ" എന്ന് മാതാപിതാഗുരുദൈവങ്ങൾ ഒരുമിച്ചു സ്നേഹിച്ചു.

അതിനിടയിൽ രണ്ടു വിസിലുകൾ കൂടി വന്നു. വാൽവ് ഒരു പ്രാവശ്യം ബക്കറ്റിലേയ്ക്കു തുറന്നു.
"അതു നന്നായീ ട്ടോ. ഇനി പായസം കുടിയ്‌ക്കേണ്ടതല്ലേ?"

പായസം രണ്ടു വകയുണ്ട്. അത് ഫണലിൽ കൊടുക്കാൻ പാടുകയേ ഇല്ല എന്ന് ഗ്രന്ഥം തീർത്തു പറഞ്ഞു.
ഡമ്മിയെ എടുത്തു നാലു കുലുക്കുകുലുക്കി സംഘാടകർ ഓട്ടക്കസേരയിൽത്തന്നെയിരുത്തി.
ആദ്യം ശംഖിൽ പാലടപ്രഥമൻ!!
രണ്ടാമതു കൊടുത്ത ചക്കപ്രഥമൻ ശംഖിൽ നിന്ന് ഇറങ്ങേണ്ട താമസം, ബക്കറ്റിലേയ്ക്ക് ചോർന്നു കൊണ്ടേയിരുന്നു .

സ്നേഹിച്ചുകൊതിതീരാതെ ഉടയവർ ബോഡി കട്ടിലിൽ കിടത്തി.
"ഏയ്, കഴിഞ്ഞിട്ടില്ല!!!..." ഡാഡിയാണ്.
"ഇനി തൈരും ചോറും കഴിക്കണം."

ഭാഗ്യം, ഇപ്പോൾ അതു വിട്ടുപോകുമായിരുന്നു. പടിയ്ക്കൽ കൊണ്ടുവന്നു കലമുടയ്‌ക്കേണ്ടി വന്നില്ലല്ലോ എന്ന് എല്ലാവരും ഡാഡിജിയുടെ പുറത്തടിച്ചു പ്രശംസിച്ചു.

ഇനി അതിനു വേണ്ടി ബോഡി വീണ്ടും എടുത്തുപൊക്കണോ? അപ്പാസാമി വീണ്ടും തന്റെ പാണ്ഡിത്യം തെളിയിച്ചു.
ആമ വി.കോ. 12: 5!!
വളരെ നിർണ്ണായകഘട്ടങ്ങളിൽ മാത്രമേ ഈ അദ്ധ്യായം തുറക്കാറുള്ളൂ .
ചോറ് ഉള്ളിലുള്ളതുകൊണ്ട് തൈരു മാത്രം കൊടുത്താലും വയറ്റിലെത്തുമ്പോൾ ശാസ്ത്രം തെറ്റില്ല എന്നു വിധിയായി.

നേഴ്‌സ് നാത്തൂൻ ഓടിപ്പോയി കാലി ഗ്ളൂക്കോസ് കുപ്പിയും, സ്റ്റാന്റും, ട്യൂബും സിറിഞ്ചും എടുത്തുകൊണ്ടുവന്നു.

തൈര് വെള്ളത്തിൽ കലക്കി കുപ്പിയിലൊഴിച്ച് ഞരമ്പുവഴി കയറ്റി.

അനന്തരം, എല്ലാവരും അറ്റൻഷനിൽ നിന്ന് ദേശീയഗാനമാലപിച്ചു. ആകാശത്തേയ്ക്ക് മൂന്നുറൗണ്ട് സാങ്കൽപ്പികവെടിവെയ്പ്പു നടത്തി.

മമ്മി പറഞ്ഞു.
"ഹാവൂ.. അങ്ങനെ ഒരുവിധം തറവാടിന് ചീത്തപ്പേരില്ലാതെ അതു കഴിഞ്ഞു. ഒറങ്ങാൻ സമയം ഇല്ല്യാട്ടോ. രാത്രിഭക്ഷണം ഇതിലും കേമം ആക്കണം!!"

-----------------------------------------------




                                                                                                                                സതീഷ് മാടമ്പത്ത്
Published in Keralite Magazine 2019

Comments

Post a Comment

Popular posts from this blog

We can remember all 72 Melakarta Raga swarasthanams... !!!

കുമ്മാട്ടി

മുത്തി പറഞ്ഞ കഥ - ഉണ്ണിയും കാട്ടാളത്തിയും ...