Posts

Showing posts from February, 2018

ആമവിജ്ഞാനകോശം

Image
അമേരിക്കക്കാരൻ പുഷ്‌കർ കുമാർ നായർ നമ്പീശൻ ആദ്യമായി ലീവിൽ വരുന്നു. സ്വീകരണം ഭാര്യവീട്ടുകാരുടെ അവകാശമായതു കൊണ്ട് അവരെല്ലാവരും വിമാനത്താവളത്തിൽ തലേദിവസം തന്നെ പായും തലയിണയുമായി എത്തിയിരുന്നു. ബന്ധത്തിന്റെ പ്രോട്ടോക്കോൾ അനുസരിച്ചു കെട്ടിപ്പിടിച്ചതിനു ശേഷം, എല്ലാവരും ടാറ്റാ സുമോയിൽ നാലു ക്രീമീലെയറുകളായി അടുക്കപ്പെടുന്നു. ലെയർ 1: ഭാര്യയുടെ മാതാ പിതാ ഗുരു ദൈവം.. ലെയർ 2: പുഷ്‌കർ കുമാർ നായർ നമ്പീശൻ ലെയർ 3: അളിയൻസ്, ബന്ധുക്കൾ (പലവക) ലെയർ 4: പെട്ടി സഞ്ചി കുട വടി ബന്ധുക്കളെ കളയാൻ നിർവാഹമില്ലാത്തതു കൊണ്ട്, ഒരു സഞ്ചി പിച്ചക്കാരനു കൊടുക്കുന്നു. വേറൊരു സഞ്ചി "ഐ ഡോണ്ട് നോ രാം നാരായൺ" എന്നു പറഞ്ഞ് വഴിയരുകിൽ വെച്ച് ഓടി രക്ഷപ്പെടുന്നു. പുലർച്ചെ അഞ്ചുമണിയ്ക്ക്, വീട്ടുപടിയ്ക്കൽ വണ്ടിയെത്തിയതും അമ്മായിമാതാപിതാ, സ്ക്കഡ്ഡും പേട്രിയറ്റുമായി വീട്ടിനുള്ളിലേക്ക് സ്വയം വിക്ഷേപിച്ചു. ഇറങ്ങാൻ ശ്രമിച്ച പുഷ്‌കർ N(A)RI യെ ബന്ധുബലവാൻമാർ വണ്ടിയിലേയ്ക്കു തന്നെ പുഷ് ചെയ്തു കയറ്റി.   അഞ്ചുമിനുട്ടിൽ വേഷം മാറി, വിളക്കും താലവുമായി വന്ന സ്ക്കഡിന്റെയും പേട്രിയുടെയും ആജ്ഞാനുസരണം അളിയബന്ധ

ഓം നമഃശ്ശിവായ

Image
പൂരാടം മസ്തകത്തിൽ മരുവുമുടനഹോ പിന്നെയുണ്ടാം മകീരം നേരേ കീഴ്പ്പോട്ടു പോന്നാൽ അവിടെയുടനഹോ കാർത്തിക വാണിടുന്നു അത്തം നല്ല മകീരമൊത്ത നയനം ശോഭിച്ച രുദ്രാക്ഷവും വിസ്താരായില്യഭൂഷണനഹോ ഭരണിയെയുടച്ചാർദ്രയെ കൈ തൊഴുന്നേൻ . ---------------------------------------------------------------------------------------------------------------------- നാളുകൾ കൊണ്ട് ശിവനെ സ്തുതിക്കുന്ന ഒരു ശ്ലോകമാണ് ഇത്.  ഓരോ നാളിന്റെയും പ്രതീകങ്ങൾ താഴെ കൊടുത്തിരിയ്ക്കുന്നു. പൂരാടം - വെള്ളം മകീരം - മന്നിങ്ങക്കണ്ണ്  ( മുക്കണ്ണ് ) കാർത്തിക - ജഠരാഗ്നി മകീരം - മീൻ ആയില്യം - സർപ്പം ഭരണി - യമൻ സമ്പാദക: മാടമ്പത്ത് പർവ്വതിയമ്മ (മുത്തി)

ഉമാവെങ്കടേശം

Image
" നിങ്ങൾക്ക് "ഓ.സി.ഡി." യുടെ ലക്ഷണങ്ങൾ കാണുന്നുണ്ടല്ലോ."  "കടവുളേ...." നെഞ്ചത്തടിച്ചുകൊണ്ട്, ഉമാമഹേശ്വരി ബോധംകെട്ടു പുറകിലേയ്ക്കു മറിഞ്ഞു. ആറു മുളം മുല്ലപ്പൂവിന്റെയും ആറു മുളം കനകാംബരത്തിന്റെയും ഹെൽമെറ്റ് ഉണ്ടായിരുന്നതു കൊണ്ട് തലയ്‌ക്കൊന്നും പറ്റിയില്ല. മുപ്പതു പവന്റെ പടച്ചട്ടയുള്ളതുകൊണ്ട്, നെഞ്ചിനും.. രണ്ടു നേഴ്സുമാരും, ഒരു ഡോക്ടറും, ഒരേയൊരു കണവനും ചേർന്ന് താങ്ങിയെടുത്ത് കട്ടിലിൽ കിടത്തി. : തിരിച്ചു പോകുന്നവഴി ഉമാമഹേശ്വരി ഒരക്ഷരം ഉരിയാടിയില്ല. വലിയ അസുഖം ആണെന്നറിഞ്ഞാൽ അങ്ങിനെയൊക്കെ വേണമെന്ന് അവൾക്കറിയാമായിരുന്നു.  മറക്കാതെ  മുഖം  വീർപ്പിച്ചു പിടിയ്ക്കണമെന്നും. മാരുതി എണ്ണൂറ് അഗ്രഹാരവീഥിലേക്കു കടന്ന്, വീട്ടുവാസലിൽ നിന്നതും ഡോർ തുറന്ന്, "ങാ.. ഹാ.. ഹാ.." എന്ന് ശ്രുതിചേർത്തു കരഞ്ഞ്, ഇടനാഴിയുടെ ഒത്തനടുവിലൂടെ ഓടിപ്പോയി, കട്ടിലിന്റെ ഒത്തനടുക്ക് കമഴ്ന്നടിച്ചു വീണു. -------------------------------------------- ഉമാമഹേശ്വരി!! ആ ഗ്രാമത്തിന്റെ  ചെല്ലോ!! അവിടെ ജനിച്ച്, അവിടെത്തന്നെ ഉരുണ്ടുനടന്നു കളിച്ചു വളർന്നവൾ.. കണ്ടാലൊരു കുട്ടി

മാ ഫലേഷു സുലോചന

Image
YouTube Link "രാമരാവണ ബാലിസുഗ്രീവ കീരി പാമ്പു കടിപിടി രാമരാവണ ബാലിസുഗ്രീവ കീരി പാമ്പു കടിപിടി...." ക്ലാസ്സിലെ നാരദനായ രാമൻകുട്ടി ഒരു മൂലയിൽ നിന്ന് മുഷ്ടികൾ കൂട്ടിയുരച്ച് പിരികയറ്റുകയാണ്. തൊട്ടടുത്തു തന്നെ ചിയർ ലീഡേഴ്‌സ്... "മണിയനും മണിയനും അടികൂടി  അതിലൊരു മണിയന്റെ തലപോയി എടുക്കട മണിയാ പുളിവാറ് കൊടുക്കട മണിയാ പതിനാറ്...." അന്നത്തെ ഉച്ചയങ്കമാണ് നടക്കുന്നത്. ജന്മനാ ആൺകുട്ടികളും പെൺകുട്ടികളും ബദ്ധവൈരികളാണ്; അങ്ങിനെയായിരിയ്ക്കണം. എന്താണ് കാര്യം എന്നതോ, ആരുടെ ഭാഗത്താണ് ന്യായമെന്നതോ പ്രശ്നമാകാൻ പാടില്ല. പെൺകുട്ടികളോട് അടികൂടാനുള്ള അവസരം ആണായിപ്പിറന്ന ഒരുത്തനും പാഴാക്കിക്കൂടാ.. നേരെ തിരിച്ചും. "ഡാ.. മാഷ് വര്ണൂ.. നിർത്തിക്കോ..." ഉച്ചയൂണിന്റെ സമയം കഴിഞ്ഞ് മാഷ് മൂന്നാം ക്ലാസ്സിലേക്ക് വരികയാണ്. എല്ലാവരും മാന്യമഹാദേഹങ്ങളായി അവരുടെ സ്ഥാനത്തു പോയിരുന്നു. മാഷ് ക്ലാസ്സിലേക്ക് പ്രവേശിച്ചപ്പോൾ എഴുന്നേറ്റു നിന്ന് സ്തുതിഗീതം പാടി. "ന........ മാ........ സ്തേ.......        സാ.....ർ " മാഷ് കവടി നിരത്തിനോക്കിയാ

അവർ ദൈവതുല്യർ

"ഷീലാ, ഞാൻ ഇറങ്ങട്ടെ ട്ടോ, ഫ്ലൈറ്റ് ഓൺ-ടൈം ആണ്" "ഓക്കേ മഹീ, ഞാൻ ലോൺഡ്രി റൂമിൽ ആണ്. വാതിലടച്ചിട്ടു പൊയ്‌ക്കോളൂ." അങ്ങോട്ടു പോയി യാത്രയയയ്ക്കാൻ പറ്റാഞ്ഞിട്ടല്ല; കഴിഞ്ഞ കുറച്ചു വർഷങ്ങളായി മഹി ട്രാവലിങ്  ആണ്. എല്ലാ പ്രാവശ്യവും ഫോർമാലിറ്റി പോലെ ഒരു യാത്രയയപ്പു ചടങ്ങു വേണ്ട എന്നു തോന്നി. ആൻഡ്, ഹീ ഈസ് ഓക്കേ റ്റൂ!! ശീലമായിരിയ്ക്കുന്നു. എന്ന് തിരിച്ചെത്തും എന്ന് അറിയില്ലത്രേ. റിട്ടേൺ ഫ്ലൈറ്റ് ബുക്ക് ചെയ്യുമ്പോൾ ഡീറ്റെയിൽസ് അയച്ചു തരും. ഇനി കുറഞ്ഞത് ഒരു 15 ദിവസം.. ബിസിനസ്സ് ടൂർ!! മൂന്നു വർഷം മുൻപ് ഷീല ഡ്രൈവിംഗ് ലൈസൻസ് എടുത്തതു കൊണ്ട് മഹിയ്ക്ക് യാത്ര പോകുന്നിടത്ത് ഒരു സമാധാനമുണ്ട്, ഇവിടെ ഷീലയ്ക്കും. സ്വാതന്ത്യ്രത്തിന്റെ 15 ദിവസങ്ങൾ!! അതോ അനാഥത്വത്തിന്റെയോ? ആരോരും ശ്രദ്ധിക്കാനില്ലാതെ അലഞ്ഞുനടക്കുന്ന തെരുവുപട്ടിയുടെ അവസ്ഥ സ്വാതന്ത്ര്യമല്ല, അനാഥത്വമാണ് എന്നു പറഞ്ഞ കവയിത്രിയെ വെറുതെ ഓർത്തു. അല്ല, എനിയ്ക്ക് അനാഥത്വമൊന്നുമില്ല ട്ടോ. മഹി ഈസ് റ്റൂ കെയറിങ്.. എൻ്റെ ഒരു കാര്യത്തിനും ഒരു മുടക്കവുമില്ല. ആവശ്യത്തിലേറെ സൗകര്യങ്ങൾ, എന്തും ചെയ്യാന